Saturday, May 23, 2015

മാഗി ആശങ്കപ്പെടുത്തുന്ന വാർത്തകൾ

1999-2000 കാലഘട്ടത്തിൽ ആണ് എറണാകുളത്ത് ബാന്ര്ജി റോഡിൽ ഉള്ള ചിയാങ് എന്ന ചൈനീസ് ഫുഡ്സ് റസ്റ്റോറന്റിൽ നിന്നും ആദ്യമായി നൂഡിൽസും, ചില്ലി ഗോപിയും, ചില്ലി പോർക്കും, അതുപോലുള്ള മറ്റ് ചൈനീസ് വിഭവങ്ങളും കഴിക്കുന്നത്. ചിയാങിനെ പരിചയപ്പെടുത്തുന്നത് സുഹൃത്തായ തോമസ് ആണ്. അന്നും ചൈനീസ് ഫാസ്റ്റ് ഫുഡ്സിൽ ആരോഗ്യത്തിനു ഹാനികരമായ ചില രാസപദാർത്ഥങ്ങൾ ചേർക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതിനാൽ തന്നെ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴെ കൃത്രിമ നിറങ്ങളും മറ്റും കഴിവതും ഒഴിവാക്കണം എന്നൊരു നിർദ്ദേശവും നൽകുമായിരുന്നു. ചൈനീസ് വിഭവങ്ങളുടെ സ്വാദ് അന്നും ഇഷ്ടമായിരുന്നു എങ്കിലും മാസത്തിൽ രണ്ട് തവണ എന്നതിൽ അധികമൊന്നും ചൈനീസ് വിഭവങ്ങൾ കഴിക്കുമായിരുന്നില്ല.

ഇന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലരുടേയും ഇഷ്ടഭക്ഷണമാണ് നൂഡിൽസ്. പാക്കറ്റുകളിൽ വരുന്ന രണ്ടുമിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് നൂഡിൽസാണ് പല കുട്ടികൾക്കും പ്രഭാതഭക്ഷണവും  ഉച്ചഭക്ഷണവും എല്ലാം. നിർമ്മാതാക്കൾ വളരെ ആരോഗ്യപ്രദമാണെന്ന് അവകാശപ്പെടുന്നതിനാലും രുചികരമായ, പാചകം ചെയ്യാൻ വളരെ എളുപ്പമായ ഒരു വിഭവം എന്ന രീതിയിലും എളുപ്പത്തിൽ ലഭ്യമാവുന്ന ഒന്നായതിനാലും ഇത്  ഇന്ന് ഞാൻ ഉൾപ്പടെ പലർക്കും ഇഷ്ടവിഭവമായി മാറിയിരിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളായി വിവിധ മാധ്യമങ്ങളിൽ നൂഡിൽസിനെ കുറിച്ച് പുറത്തുവരുന്ന ചില വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. നിലവിൽ വാർത്തകൾ പുറത്തുവരുന്നത് Nestle India Limited ഉല്പാദിപ്പിക്കുന്ന Maggi എന്ന ഇൻസ്റ്റന്റ് നൂഡിൽസിൽ അപകടകരമായ അളവിൽ കണ്ടെത്തിയ രാസവസ്തുക്കളെ കുറിച്ചാണ്. ഉത്തർപ്രദേശിലെ ലഖ്നൗ Food Safety and Drug Administration മാഗിയുടെ ഏതാനും ചില സാമ്പിളുകളിൽ നടത്തിയ പഠനം വെളിവാക്കുന്നത് അവർ പരിശോധിച്ച സാമ്പിളുകളിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (Mono Sodium Glutamate / MSG), ലെഡ് എന്നീ രാസപദാർത്ഥങ്ങളുടെ അളവ് അപകടകരമായ രീതിയിൽ കൂടുതൽ ആണെന്നാണ്.

Mono Sodium Glutamate (MSG) പ്രകൃതിയിൽ സുലഭമായുള്ളതും ചില പച്ചക്കറികളിലും ഫലവർഗ്ഗങ്ങളിലും പ്രകൃത്യാടങ്ങിയിട്ടുള്ളതുമായ, ശരീരത്തിന് അവശ്യം വേണ്ടാത്ത അമിനോ ആസിഡ് ആണ്. ഇത് കൂടാതെ ചൈനീസ് ഫുഡിലും മറ്റും ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനായി എം എസ് ജി ചേർക്കുകയും ചെയ്യുന്നു. ഇതിന്റെ അമിതമായ ഉപഭോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു എന്നാണ് ചില സൈറ്റുകൾ നൽകുന്ന വിവരങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. മാഗിയിൽ കണ്ടെത്തിയ എം എസ് ജി യുടെ അളവ് എത്രയാണെന്നോ, ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളിൽ ചേർക്കാവുന്ന എം എസ് ജിയുടെ അനുവദനീയമായ അളവ് എത്രയാണെന്നോ ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളിൽ കണ്ടില്ല. തങ്ങളുടെ ഉല്പന്നങ്ങളിൽ എം എസ് ജി കണ്ടെത്തിയ വാർത്തിയെ തുടർന്ന് Nestle India Limited പുറത്തിറക്കിയ പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു.


We are aware of reports that tests by the local authorities have detected Monosodium Glutamate (MSG) in a sample of MAGGI Noodles and that they are continuing their investigation. We have submitted product samples to an independent accredited laboratory and will share the results with the authorities.We do not add MSG to our MAGGI Noodles sold in India and this is stated on the concerned product. However, we use hydolysed groundnut protein, onion powder and wheat flour to make MAGGI Noodles sold in India, which all contain glutamate. We believe that the authorities’ tests may have detected glutamate, which occurs naturally in many foods.
രണ്ടാമതായി മാഗിയിൽ കണ്ടെത്തിയ ഘടകം ലെഡ് ആണ്. ലെഡിന്റെ ഉപഭോഗം സംബന്ധിച്ച് ആർക്കും തർക്കമുള്ളതായി അറിവില്ല. ലഡ് ശരീരത്തിന് ഹാനികരമായ പദാർത്ഥം ആണെന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ആരോഗ്യത്തിന് ഹാനികരം അല്ലാത്ത ഒരു പരിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 0.5 - 2.5ppm (parts per million) എന്ന അളവിൽ ആണ്. എന്നാൽ മാഗിയിൽ പരിശോധിക്കപ്പെട്ട സാമ്പിളുകളിൽ ഇതിന്റെ അളവ് 17.2ppm ആയിരുന്നു എന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. അതായത് അനുവദനീയമായ പരമാവധി അളവിനേക്കാൾ 7 മടങ്ങ്. ഇത് തീർച്ചയായും ആശങ്കപ്പെടുത്തുന്നു. ഭക്ഷണപദാർത്ഥങ്ങളിലൂടെ അമിതമായ അളവിൽ ലെഡ് ശരീരത്തിൽ എത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം, പേശികളുടെ ബലക്കുറവ്, കേൾവിയും കാഴ്ചയും കുറയ്ക്കുക എന്നിങ്ങനെ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. തങ്ങളുടെ ഉല്പന്നത്തിൽ ലെഡിന്റെ സാന്നിദ്ധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനെ കുറിച്ച് Nestle അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്.
We are also aware of the reports of elevated levels of lead in a pack of MAGGI Noodles analysed by the authorities. We regularly monitor for lead as part of our stringent quality control processes, including testing by accredited laboratories. These tests have consistently shown lead levels in MAGGI Noodles to be within permissible limits. We have submitted product samples to an independent accredited laboratory and will share the results with the authorities.
ഈ വാർത്തകൾ എല്ലാം ഇന്ന് വിപണിയിൽ ലഭ്യമായ നിരവധി ഇൻസ്റ്റന്റ് നൂഡിൽസിൽ ഒന്നുമാത്രമായ മാഗി എന്ന ഉല്പന്നത്തെ കുറിച്ച് മാത്രമാണ് പറയുന്നത്. സമാനമായ നിരവധി ഉല്പന്നങ്ങളിൽ ഇത്തരത്തിലുള്ള അപകടകരമായ പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം ഉണ്ടോ എന്ന് പരിശോധനകൾ നടത്തിയതായി പറയുന്നില്ല. അതിനാൽ തന്നെ ഇത് ഒരു ഉല്പന്നത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പ്രചാരണമാണോ എന്നും സംശയം ഉണ്ട്.  2013-ൽ മാഗി വിപണിയിൽ എത്തിച്ച ഒരു പ്രത്യേക ബാച്ചിലെ സാമ്പിൾ പരിശോധനയിൽ ആണ് ഇപ്പോൾ പുറത്തുവരുന്ന കണ്ടെത്തലുകൾ ഉള്ളത്. ആ ബാച്ചിന്റെ സുരക്ഷിതമായ ഉപയോഗകാലാവധി കഴിഞ്ഞതിനാൽ ആ ബാച്ചിൽ പെടുന്ന ഉല്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഇല്ലെന്നാണ് Nestle അവകാശപ്പെടുന്നത്. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മാഗിയിലെ രാസഘടകങ്ങൾ  സംബന്ധിക്കുന്ന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. മാഗി പൂർണ്ണമായും നിരോധിക്കണം എന്ന ചില ആവശ്യങ്ങളും പല ഭാഗത്തുനിന്നും ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു പക്ഷെ അതാവില്ലെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾക്കും അതിനു നൽകുന്ന വ്യാപകമായ പ്രചാരണത്തിനു പിന്നിലും എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.

ഇനി മറ്റൊരു പരിശോധനാഫലം കൂടി നോക്കാം. അഹമ്മദാബാദ് കേന്ദ്രമായ ഒരു Consumer Education Research Society 15 ബ്രാന്റുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി ഇന്ത്യാടുഡെ 2012-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലേതാണ് ഈ പരാമർശങ്ങൾ. അവർ പരിശോധനയ്ക്ക് വിധേയമാക്കിയ മാഗി, ടോപ്പ് റാമൻ, ക്നോർ, ഫൂഡിൽസ്, യെപ്പി എന്നിങ്ങനെ വിവിധ ബ്രാന്റുകൾ ആണ്. പരിശോധയ്ക്ക് വിധേയമാക്കിയ എല്ലാ ബ്രാൻഡുകളിലും ഉയർന്ന് അളവിൽ സോഡിയം, കൊഴുപ്പ്, എന്നിവ കണ്ടെത്തി. എല്ലാത്തിലും നാരുകൾ വളരെ കുറവും ആയിരുന്നു. എല്ലാ ബ്രാൻഡുകളിലും ഉണ്ടായിരുന്ന് സോഡിയത്തിന്റെ അളവ് ശരാശരി 100ഗ്രാമിൽ 821മില്ലി ഗ്രാം എന്ന തോതിൽ ആയിരുന്നു. ഇത് സുരക്ഷിതമായ അളവിനേക്കാൾ വളരെ ഉയർന്നതാണെന്ന് പറയപ്പെടുന്നു. ഏറ്റവും കൂടുതൽ സോഡിയം ഉണ്ടായിരുന്നത് Knor Soupy Noodles-ൽ ആണ് 1943മില്ലി ഗ്രാം. അന്ന് ഏറ്റവും കുറവ് സോഡിയം കണ്ടെത്തിയത് Maggi Meri Masala-യിൽ ആയിരുന്നു 821 മില്ലി ഗ്രാം. 

ഈ വിഷയത്തിൽ എന്റെ അഭിപ്രായം ഇതാണ്. ഇതുപോലെ പാക്ക് ചെയ്തുവരുന്ന ഇൻസ്റ്റന്റ് ഫുഡ്സിൽ എല്ലാത്തിലും പൊതുവായി ആരോഗ്യത്തിനു ഹാനികരമാവുന്ന രാസഘടകങ്ങൾ കണ്ടെത്താൻ സാധിക്കും. എന്നാൽ അത്തരത്തിൽ സമഗ്രമായ പരിശോധനനകൾ നടത്താതെ ഏതെങ്കിലും ഒരു പ്രത്യേക ബ്രാന്റിനെ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രചരണങ്ങൾ സദുദ്ദേശപരമാണെന്ന് ഞാൻ കരുതുന്നില്ല.

Wednesday, May 13, 2015

ഉപഭോക്തൃസൗഹൃദമല്ലാത്ത സർക്കാർ ബാങ്കുകൾ


നമ്മുടെ സർക്കാർ ബാങ്കുകൾ ഇപ്പോഴും ഉപഭോക്താക്കളോട് സൗഹാർദ്ദമായ നിലപാടല്ല സ്വീകരിക്കുന്നത് എന്ന് ഇതിനു മുൻപും പലരും ഇവിടെ പറഞ്ഞിട്ടുണ്ട്. എന്റെ ഇന്നത്തെ അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കുന്നു. എനിക്ക് State Bank of India യുടെ ചെറായി ബ്രാഞ്ചിൽ (SBIN0008604) ഒരു അക്കൗണ്ട് ഉണ്ട്. സർക്കാർ ബാങ്കിൽ ഒരു അക്കൗണ്ട് വേണം എന്ന ആഗ്രഹത്തിൽ ഞങ്ങളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ബാങ്ക് എന്നതിനാലാണ് ചെറായി എസ് ബി ഐ തിരഞ്ഞെടുത്തത്. നല്ല തിരക്കുള്ള ബ്രാഞ്ചാണ് ചെറായി. രണ്ടു പഞ്ചായത്തുകളിലെ മിക്കവാറും പെൻഷൻകാരും, സർക്കാർ ജീവനക്കാരുടെ സാലറി അക്കൗണ്ടുകൾ, സർക്കാർ സബ്സിഡിയുള്ള പദ്ധതികളിലെ പണം ലഭിക്കുന്നതിനുള്ള അക്കൗണ്ടുകൾ ഉള്ളവരും പാൽ സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ നിരവധി ആളുകൾ ഈ ബാങ്കിനെ ആശ്രയിക്കുന്നു. അങ്ങനെ എപ്പോൾ ചെന്നാലും നല്ല തിരക്കാവും അവിടെ. പണം പിൻവലിക്കാൻ ഒരിക്കലും ബ്രാഞ്ചിനെ ആശ്രയിക്കാറില്ല. എ ടി എം സേവനം ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ പണം നിക്ഷേപിക്കാൻ അവിടെ പോയല്ലെ മതിയാവൂ. അങ്ങനെ പോവുമ്പോഴെല്ലാം പലപ്പോഴും നീണ്ട ക്യു ആയിരിക്കും കൗണ്ടറുകളിൽ. തിരക്ക് അല്പം കുറവുള്ളത് ഉച്ചസമയത്താണ്. ഇന്നും ഉച്ചയ്ക്ക് 1:35നു ഞാൻ അവിടെ എത്തുമ്പോൾ ആകെ ഒരു കൗണ്ടറിൽ മാത്രമാണ് ട്രാൻസാക്ഷൻ നടക്കുന്നത്. മറ്റൊരു കൗണ്ടറിൽ ആരും ഇല്ല. പക്ഷെ അവിടെ അന്യസംസ്ഥനക്കാരായ എട്ടോളം ആളുകളുടെ ഒരു ക്യു ഉണ്ട്. ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിൽ 10 പേരുടെ ക്യുവും മറ്റാവശ്യങ്ങൾക്ക് വന്ന് കുറെ പേർ കാലിയായ സീറ്റുകളിൽ ജീവനക്കാർ എത്തുന്നതും പ്രതീക്ഷിച്ച് അവിടവിടെ ആയി ഇരിക്കുന്നുണ്ട്. ഞാൻ ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിലെ ക്യുവിൽ പതിനൊന്നാമനായി ചേർന്നു. എനിക്ക് മുൻപ് ക്യു വിന്റെ നടുവിലായി നിന്ന രണ്ടു പേർ അന്യസംസ്ഥാനക്കാരായിരുന്നു. അവരുടെ ഊഴം എത്തിയപ്പോൾ അവരേയും നേരത്തെ പറഞ്ഞ ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യു വിലേയ്ക്ക് പറഞ്ഞയച്ചു. അങ്ങനെ ഞാൻ കൗണ്ടറിൽ എത്തുമ്പോൾ സമയം 1:50 ആവുന്നു. എന്റെ മുന്നിൽ നിന്ന ആളുടെ പക്കൽ നിന്നും പണം നിക്ഷേപിക്കുന്നതിനുള്ള സ്ലിപ്പും പണവും വാങ്ങി ആ കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥൻ കൗണ്ടർ അടച്ചു കൊണ്ട് ഒരു ബോർഡ് വെച്ചു "Lunch Break 1:45 to 2:15PM" എന്റെ മുന്നിൽ നിന്ന ആൾ പണം അടച്ചു പോയി. ഞാൻ കൗണ്ടറിൽ എത്തിയപ്പോൾ "അപ്പുറത്തെ കൗണ്ടരിൽ ഉടനെ ആൾ വരും അവിടത്തെ ക്യുവിൽ നിൽക്കാൻ" പറഞ്ഞ് ആ ഉദ്യോഗസ്ഥനും സ്ഥലം വിട്ടു. എന്റെ പുറകിൽ അപ്പോൾ നാലു പേർ വേറേയും നിൽപ്പുണ്ടായിരുനു.

ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യൂ അപ്പോഴേയ്ക്കും വളർന്നിരുന്നു. ഞാൻ ആ ക്യു വിൽ നിൽക്കണമെങ്കിൽ ഇനി പത്താമനോ പതിനൊന്നമനോ ആകണം. 1:45 മുതൽ 2:15 വരെ ബാങ്കിടപാടുകൾ നടക്കില്ല എന്ന് ഒരു ബോർഡും അവിടെ എങ്ങും പ്രദർശിപ്പിച്ചിരുന്നുമില്ല. അങ്ങനെ എങ്കിൽ ക്യു വിൽ ആൾ നിൽക്കുന്ന സമയത്ത് പറയണം. ഇത് കൗണ്ടറിൽ ആൾ എത്തുമ്പോൾ ജീവനക്കാരൻ എഴുന്നേറ്റു പോകുന്ന നടപടി ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. നല്ല ദേഷ്യം വന്നു. നേരെ മാനേജറുടെ ക്യാബിനിൽ ചെന്നു അദ്ദേഹത്തോട് പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപ "അവർ ഊണുകഴിച്ചു വന്നാലെ ഇനി പണം സ്വീകരിക്കാൻ പറ്റൂ. സ്റ്റാാഫില്ല. ഇവിട ഇതൊക്കെയേ നടക്കൂ"

ജീവനക്കാരുടെ കുറവുകാരണം മുൻപ് പാസ്സ്ബുക്ക് പതിപ്പിക്കാൻ 3 പ്രാവശ്യം പോകേണ്ടിവന്നു. അത് പാസ്സ്പോർട്ട് എടുക്കുന്നതിന് (തത്കാലിൽ) 2 അഡ്രസ്സ് പ്രൂഫ് വേണമായിരുന്നു. അതിൽ ഒന്ന് സർക്കാർ ബാങ്കിൽ നിന്നുള്ള പാസ്സ്ബുക്കിന്റെ കോപ്പിയാണ്. ഈ അവസ്ഥയ്ക്കെതിരെ പരാതി പറയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അത്തരം പരാതികൾ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? സമാന അനുഭവസ്ഥരുടെ അഭിപ്രയങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ വിഷയത്തിൽ ഗൂഗിൾ പ്ലസ്സിലും ഫേസ്ബുക്കിലും നടന്ന ചർച്ചകൾ

  1. ഗൂഗിൾ പ്ലസ്സ്
  2. ഫേസ്ബുക്ക്

Monday, May 11, 2015

പഞ്ചവടിപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു

"പഞ്ചവടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു" എന്ന ഈ തലക്കെട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പം തോന്നുണ്ടോ? കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 1984-ലെ മലയാളസിനിമ നിങ്ങളുടെ ഓർമ്മയിൽ വന്നോ? എങ്കിൽ നിങ്ങൾ ആലോചിച്ചത് ശരിയാണ്. കോടികൾ മുടക്കിയ നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഉപയോഗയോഗ്യമല്ലാതായി മാറിയ ഒരു പാലത്തിന്റെ കഥയാണ് ഇത്. പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു എന്ന ഈ വാർത്ത ഞങ്ങൾ വൈപ്പിൻ നിവാസികളെ സംബന്ധിച്ച് ഒരു സന്തോഷവാർത്തയാണ്. നീണ്ടനാളത്തെ യാത്രാദുരിതത്തിന് ഇതോടേ അറുതിയാവും എന്ന് കരുതുന്നു. പാലം തുറന്നുകൊടുത്തതായി 10/05/2015-ൽ മലയാളമനോരമയിൽ വന്ന വാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു.
പാലം തുറന്നുകൊടുത്തതായി 10/05/2015-ലെ മലയാളമനോരമയിൽ വന്ന വാർത്ത.

ഇനി ഈ പാലത്തിന്റെ ചരിത്രത്തിലേയ്ക്ക്.   ഈ പാലത്തെ കുറിച്ച് മാതൃഭൂമി 10/10/2013-ൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ ഫീച്ചർ ഞാൻ ചേർക്കുന്നു. ഈ ഫീച്ചർ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാലപ്പഴക്കം കൊണ്ടാവാം ഇത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതെങ്കിലും പത്രമാദ്ധ്യമത്തിൽ ഈ വിഷയത്തിൽ വന്ന ഏറ്റവും നല്ല ലേഖനം മാതൃഭൂമിയിൽ വന്ന ഈ സ്പെഷ്യൽ ഫീച്ചർ ആണ്.
*********************************************************************************
മെട്രോ വേഗത്തില്‍ നഗരം കുതിക്കുകയാണ്. നിരനിരയായി മേല്‍പാലങ്ങള്‍, വര്‍ഷാവര്‍ഷം ഉയരുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റ് പോലെ ഒരു പാലം നിലയുറപ്പിച്ചിട്ടുണ്ട് ഗോശ്രീ റോഡില്‍. പണിതുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം ട്രയല്‍ റണ്ണിനായി ഈ റെയില്‍വേ മേല്‍പാലം തുറന്നിരുന്നു. അപ്പോഴേക്കും അപ്രോച്ച് റോഡ് ഇരുന്നതോടെ എന്നെന്നേക്കുമായി അടയ്‌ക്കേണ്ട സ്ഥിതിയായി. ഗോശ്രീയില്‍ ബോള്‍ഗാട്ടി-വല്ലാര്‍പാടം പാലത്തിന് സമാന്തരമായി വരുന്ന ഈ റെയില്‍വേ മേല്‍പാലം എന്നുതീരുമെന്ന് ദൈവം തമ്പുരാന് മാത്രം അറിയാം എന്നതാണ് വൈപ്പിന്‍കരക്കാരുടെ പക്ഷം. ഗോശ്രീ പാലങ്ങള്‍ വന്നതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ നോക്കുകുത്തിയായി ഒരു വശത്തുനില്‍ക്കുന്ന ഈ 'പഞ്ചവടിപ്പാലം' കണ്ണിലെ കരടാകുകയാണ്. പാലം പണി അന്തമില്ലാതെ നീളുന്നതോടെ വല്ലാര്‍പാടം ടെര്‍മിനലിലേക്ക് പായുന്ന കണ്ടെയ്‌നര്‍ ലോറികളുടേയും ചരക്ക് ട്രെയിനുകളുടേയും ഇടയില്‍ ഇനിയും ഏറെ നാള്‍ ജനം വീര്‍പ്പുമുട്ടേണ്ടിവരുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ പറയുന്നത്.

നഷ്ടസ്വപ്നങ്ങള്‍
ഒരു വര്‍ഷം മുമ്പാണ് വേമ്പനാട് റെയില്‍വേ ക്രോസിന് മുകളിലൂടെ മേല്‍പാലം വന്നത്. 2010ഓടെ പാലം പണി തുടങ്ങി 2012ഓടെ തുറന്നെങ്കിലും മാസങ്ങള്‍ക്കകം ഇത് ഉപയോഗ ശൂന്യമായി. ചെറിയ വണ്ടികള്‍ കടന്നുപോകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതും നിര്‍ത്തി. രണ്ടാം ഗോശ്രീ പാലത്തിന് സമാന്തരമായി വന്ന ഈ പാലത്തിന്റെ ഒരു സ്പാന്‍ ഇരുന്നുപോയതാണ് പ്രശ്‌നമായത്. വല്ലാര്‍പാടം ഭാഗത്ത് അപ്രോച്ച് റോഡില്‍നിന്ന് പാലത്തിലേക്കുള്ള ഗ്യാപ് സ്ലാബാണ് ഇരുന്നുപോയത്. 50 സെ.മീറ്ററാണ് ആദ്യമിരുന്നുപോയതെങ്കിലും നികത്തിയെടുത്ത നിലത്ത് പിന്നീട് ദിവസവും പൈലുകള്‍ താഴുന്ന സ്ഥിതിയായി. ഇത് പരിഹരിക്കാന്‍ സമയക്രമം പറയാനാകില്ലെന്ന് അന്നേ ജോലി ഏറ്റെടുത്ത എന്‍.എച്ച്.എ.ഐ. പറഞ്ഞിരുന്നു. പൂഴിയായ മണ്ണ് ഉറപ്പിച്ച് പണിതതിനാല്‍ ഇത് പലയിടത്തും സാധാരണമാണെന്നായിരുന്നു ഇവരുടെ പക്ഷം. ഏതായാലും വല്ലാര്‍പാടത്തെഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പാലമിപ്പോള്‍ യാതൊരു ഉപയോഗവുമില്ലാതായിരിക്കുകയാണ്. 27 സ്പാനുകളായി 836 മീ. നീളമാണ് മേല്‍പാലത്തിനുള്ളത്. ഭൂമി നികത്തിയെടുത്ത പ്രദേശമായിരുന്നതിനാല്‍ അപ്രോച്ച് റോഡിന്റെ ഓരോ 20 സെ.മീ ഉറപ്പാണെന്ന് ബോദ്ധ്യപ്പെട്ടായിരുന്നു പണി നടന്നത്. പാലം തുറന്ന ശേഷം നിലവിലുള്ള ഗോശ്രീ പാലത്തിന്റെ മൂന്ന് സ്പാനുകള്‍ ഉയര്‍ത്തി പുതിയതുമായി കൂട്ടിച്ചേര്‍ത്ത് റയില്‍ പാളത്തിന് മുകളിലൂടെയാക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതോടെ കണ്ടെയ്‌നര്‍ റോഡില്‍ വല്ലാര്‍പാടത്ത് രണ്ടുപാലങ്ങളിലൂടെ നാലുനിര ഗതാഗതം സാധ്യമാകുമെന്നുള്ളത് പാഴ്‌വാക്കായിരിക്കുകയാണ്. നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവാണ് പാലം തകരാന്‍ കാരണമായതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല. അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിതിയിലും പിഴവുണ്ടായിരുന്നു. പാലം വന്നുചേരുന്ന ഭാഗത്തെ മണല്‍ ഊര്‍ന്നുപോകുകയും സ്ലാബ് ഇടിഞ്ഞുതാഴുകയും ചെയ്തത് ഇങ്ങനെയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഗ്യാപ് സ്ലാബ് ഇരുന്നത്, പാലം നിര്‍മ്മിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കരാര്‍ ഏല്‍പിച്ചതോടെയായിരുന്നുവെന്ന നിലപാടിലായിരുന്നു അധികൃതര്‍.

കളമശ്ശേരിവരെ നീളുന്ന നാലുവരി ദേശീയ പാതയിലേക്ക് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിനെ ബന്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലത്തോടൊപ്പം പാതനിര്‍മ്മാണവും നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ ഇപ്പോഴുള്ള ഗോശ്രീ പാലത്തിന്റെ കുറച്ച് ഭാഗം ഉയര്‍ത്തി മേല്‍പാലത്തിന് ഒപ്പമാക്കുന്ന ജോലികളും നടക്കേണ്ടതുണ്ട്. മെയ് 2014 നകം ഇതോടൊപ്പമുള്ള രണ്ടുവരി ഹൈവേ പൂര്‍ത്തിയാക്കുമെന്നും പറയുന്നുണ്ട്. സോമ എന്റര്‍പ്രൈസസാണ് റോഡിന്റെ ജോലി നിര്‍വഹിക്കുന്നത്. 17.2 കി.മീറ്ററുള്ള മൂലമ്പിള്ളി-വല്ലാര്‍പാടം റോഡ് എന്‍.എച്ച് 17ഉം 47ഉം ആയി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. 

പൊറുതിമുട്ടി ഗോശ്രീ യാത്ര
മേല്‍ പാലം പണി എങ്ങുമെത്താതെ നീളുന്നത് വൈപ്പിന്‍കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ബോള്‍ഗാട്ടി-വല്ലാര്‍പാടം ഗോശ്രീക്ക് സമാന്തരമായുള്ള മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. കണ്ടെയ്‌നര്‍ ലോറികള്‍ക്ക് സുഗമ സഞ്ചാരം ഒരുക്കാന്‍ എന്‍.എച്ച്.എ.ഐ. പണിയുന്ന പാലം വൈപ്പിന്‍, വല്ലാര്‍പാടം, പുതുവൈപ്പ്, കൊടുങ്ങല്ലൂര്‍ യാത്രകള്‍ക്കുള്ള ബദല്‍ പാതകൂടിയാകുമെന്നായിരുന്നു കരുതിയിരുന്നത്. 

പാലം തുറക്കാത്തത് ഗോശ്രീയിലൂടെയുള്ള യാത്ര ഇപ്പോള്‍ നരകതുല്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കിട്ട് കണ്ടെയ്‌നര്‍ റോഡ് സംഗമിക്കുന്ന ഭാഗത്ത് ട്രാഫിക് നിയന്ത്രണം നടക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ വരെ നീളുന്ന ഗതാഗതക്കുരുക്കും ഈ ഭാഗത്തുണ്ടാകാറുണ്ട്. രാവിലെയും വൈകീട്ടും ഡി.പി. വേള്‍ഡിലേക്കെത്തുന്ന കണ്ടെയ്‌നര്‍ ട്രെയിനിനായി വേമ്പനാട് റെയില്‍വേ ക്രോസ് അടയ്ക്കുന്നതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇടയ്ക്കിടെ കണ്ടെയ്‌നര്‍ ലോറികള്‍ ബ്രേക്ക്ഡൗണാകുന്നതും റോഡിലെ കുരുക്കിന് കാരണമാകുന്നുണ്ട്. അടുത്തിടെ റെയില്‍വേയുടെ 25000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന കേബിളുകള്‍ താങ്ങി നിര്‍ത്തുന്ന ദണ്ഡില്‍ ലോറിയിടിച്ച് വന്‍ ദുരന്തം നടക്കേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഹൈക്കോടതി 
ജങ്ഷന്‍, ഗോശ്രീ ജങ്ഷന്‍ എന്നിവിടങ്ങളില്‍ വരെ നീളുന്ന വാഹനങ്ങളുടെ നീണ്ടനിരയും കുരുക്കിനെ തുടര്‍ന്ന് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍,പറവൂര്‍, മുനമ്പം, വടക്കോട്ടുള്ള ജില്ലകള്‍ എന്നിവിടങ്ങളിലേക്ക് അണുവിട ചലിക്കാനാകാതെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ്സുകളും കുരുങ്ങാറുണ്ട്. ആംബുലന്‍സില്‍ കൊണ്ടുവരുന്ന അത്യാസന്ന രോഗികളും ഈ കുരുക്കില്‍ വലയുകയാണ്. മേല്‍പാലം നിര്‍മ്മാണം തുടങ്ങിയതോടെ പ്രവര്‍ത്തനം നിലച്ച മറ്റ് ഗോശ്രീ പാലങ്ങളിലെ വഴിവിളക്കുകളും ശരിയാക്കേണ്ടതുണ്ട്. 120ഓളം ലൈറ്റുകളുള്ളതില്‍ വിരലിലെണ്ണാവുന്ന വിളക്കുകള്‍ പോലും ഇപ്പോള്‍ തെളിയുന്നില്ല. റെയില്‍ക്രോസില്‍ പോലും ലൈറ്റ് തെളിയാത്തതും റോഡിലെ കുഴികളും ഈ 
റോഡിലൂടെയുള്ള രാത്രി ഗതാഗതം ഏറെ ക്ലേശകരമാക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പാര്‍ക്കിങ് ബ്രിഡ്ജ്
ഉപയോഗശൂന്യമായ പാലം തുണയായത് കണ്ടെയ്‌നര്‍ ലോറിക്കാര്‍ക്കാണ്. പാലത്തിന്റെ അപ്രോച്ച് റോഡിപ്പോള്‍ കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിങ്ങ് ഏരിയയായിരിക്കുകയാണ്. പാലത്തിലേക്കുള്ള പ്രവേശനഭാഗം കല്ലുകെട്ടി തിരിച്ചുവെച്ചിട്ടുണ്ടെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വശങ്ങളിലുടെ വണ്ടി കയറ്റുന്നതിനാല്‍ ഈ ഭാഗം ഇടിയുന്നുമുണ്ട്. കൂടാതെ റോഡിന് കുറുകെ വന്ന് ലോറികള്‍ വളയ്ക്കുന്നത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. 
ചെറുവാഹനങ്ങള്‍ക്ക് പോകാന്‍സൗകര്യമൊരുക്കും - കളക്ടര്‍ മേല്‍പാലനിര്‍മ്മാണം പുരോഗമിക്കുകയാണെന്നും അടിയന്തരമായി ചെറുവാഹനങ്ങളെങ്കിലും കടത്തിവിടുന്ന രീതിയില്‍ നവീകരിക്കുമെന്നും കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു. എന്‍.എച്ച്.എ.ഐ. ടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണിനടത്തുകയാണ്. പാലം ഉപയോഗ യോഗ്യമാക്കാന്‍ വല്ലാര്‍പാടം ഭാഗത്ത് 136 മീറ്ററോളം നീളം കൂട്ടേണ്ടതുമുണ്ട്. എന്‍.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടര്‍ സി.ടി എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് എന്‍.ഐ.ടി. യുമായി സഹകരിച്ച് പഠനം നടത്തിയതനുസരിച്ചാണ് നിലവിലെ പരിഹാരമുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ടെര്‍മിനലില്‍ വരുന്ന ചരക്കുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനയാണ് പകലും ടെയിനുകള്‍ വരുന്നതിന് കാരണം. താത്കാലികമായി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനുള്ള സൗകര്യമൊരുക്കി ഇത് പരിഹരിക്കാന്‍ ശ്രമമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
(കടപ്പാട് മാതൃഭൂമി)
*********************************************************************************
10/10/2013 നു ശേഷം പിന്നേയും ഒന്നരവർഷം കഴിഞ്ഞു ഈ പാലം ഗതാഗതയോഗ്യമാവാൻ. ഞാൻ സത്യത്തിൽ കരുതിയിരുന്നത് നല്ല തൊലിക്കട്ടിയുള്ള ഏതെങ്കിലും രാഷ്‌ട്രീയനേതാവ് ഈ പഞ്ചവടിപ്പാലം തുറന്നുകൊടുക്കാൻ എഴുന്നള്ളും എന്നാണ്. അങ്ങനെയെങ്കിൽ അറ്റകുറ്റപ്പണി കഴിഞ്ഞാലും പിന്നെയും കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വന്നേനെ. എന്നാൽ ഇന്ന് മനോരമയിലെ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി 2012 മുതൽ മൂന്നുവർഷത്തെ കാത്തിരിപ്പിനു ശേഷം ഇപ്പോഴെങ്കിലും പാലം തുറന്നല്ലൊ. നല്ലത്. കുഴുപ്പിള്ളിയിലെ എന്റെ വീട്ടിൽ നിന്നും ഹൈക്കോടതി വഴിയാണ് കളമശ്ശേരിയിലെ ജോലിസ്ഥലത്തേയ്ക്ക് വർഷങ്ങളായി പോയിക്കൊണ്ടിരുന്നത്, ഗോശ്രീ റോഡിലെ ഗതാഗതക്കുരുക്കും, മെട്രോ നിർമ്മാണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്കും മൂലം കഴിഞ്ഞ ഒരു വർഷമായി പറവൂർ - ആലുവ - കളമശ്ശേരി വഴിയാണ് യാത്ര. ഇനി മെട്രോ മൂലമുള്ള ഗതാഗതക്കുരുക്കിനും കൂടീ പരിഹാരമായാൽ വീണ്ടൂം പഴയ റൂട്ടിലേയ്ക്ക് മാറാം എന്ന ആശ്വാസം ഉണ്ട്.

ഈ വാർത്തയിൽ ഉള്ള മറ്റൊരു ആശങ്ക റെയിൽവെ മേല്പാലം തുറന്നതിനൊപ്പം ഇപ്പോൾ ഉപയോഗത്തിലുള്ള പാലം അടച്ചതായും അതിൽ ഉടൻ തന്നെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വാർത്തയിൽ പറയുന്നു. വല്ലാർപാടം കണ്ടെയ്നർ റോഡിൽ നിർമ്മിച്ച പാലങ്ങളിൽ മറ്റു രണ്ടെണ്ണം കൂടി ഇതുപോലെ ഗതാഗതത്തിനു തുറന്നുകൊടുത്ത് മാസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചതാണ് ചരിത്രം. രണ്ട് പാലങ്ങളിൽ കോൺക്രീറ്റ് തകർന്ന് വലിയ കുഴികൾ ഉണ്ടായതിനാൽ ഓരോ സ്പാനുകൾ വീതം മാറ്റിവെയ്ച്ചു. ആ പഴയ അനുഭവം ഉള്ളതിനാൽ നിലവിലെ പാലം പെട്ടന്ന് പുനർനിർമ്മാണത്തിനായി പൊളിക്കുന്നതിനോട് യോജിപ്പില്ല. പുതിയ ഓവർബ്രിഡ്ജിലൂടെ ഏതാനും മാസം വാഹനങ്ങൾ കടന്നു പോയി അതിന്റെ ഉറപ്പ് സംശയാതീതമായി തീർച്ചപ്പെടുത്തിയ ശേഷം മാത്രം നിലവിലെ രണ്ടാം ഗോശ്രീപാലം പൊളിച്ചാൽ മതി എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

Thursday, May 07, 2015

സൽമാൻ ഖാൻ ശിക്ഷിക്കപ്പെടുമ്പോൾ

സൽമാൻ ഖാൻ കേസ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹനീയതയാണോ കാണിക്കുന്നത്? അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല. കാരണം ഒരു കേസ് ദൃക്സാക്ഷികൾ ഉണ്ടായിട്ടും 13 വർഷം വേണ്ടിവന്നു ഒരാൾ കുറ്റക്കാരനെന്ന് കണ്ടെത്താൻ. എന്നാൽ ആ കുറ്റവാളിയ്ക്ക് ജാമ്യം കിട്ടാൻ ഏതാനും മണിക്കൂറുകൾ മാത്രം മതിയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും ഹരീഷ് സാൽവെ എത്തുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കാൻ മുംബൈ ഹൈക്കോടതിയിൽ ജ്ഡ്ജി കാത്തുനിന്നു. രണ്ടുദിവത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതാകട്ടെ സാങ്കേതികമായ കാരണങ്ങൾ പറഞ്ഞും. ജാമ്യാപേക്ഷകൊടുക്കാൻ സെഷൻസ്‌കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പ്രതിഭാഗത്തിനു കിട്ടിയിട്ടില്ല എന്നതാണ് രണ്ടു ദിവസത്തെ / പകർപ്പ് കിട്ടുന്നതു വരെ ജാമ്യം നൽകുന്നതിനുള്ള കാരണം. ഇത്തരം ഒരു 'നീതി' സാധാരണക്കാരനു ലഭിക്കുമോ എന്നതിൽ ആർക്കും സംശയം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.

ഈ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെടാൻ കാരണം സൽമാന്റെ ഗണ്മാൻ ആയിരുന്ന പോലീസ് കോൺസ്റ്റ്രബിൽ രവീന്ദ്ര പാട്ടീലിനെ മൊഴിയും നിലപാടുകളും ആണ്. അപകടം നടന്ന് അവസരത്തിൽ വാഹനം ഓടിച്ചിരുന്നത് സാൽമാൻ ആണെന്നും വേഗം കുറയ്ക്കണമെന്ന തന്റെ അഭ്യർത്ഥന സൽമാൻ ചെവിക്കൊണ്ടില്ലെന്നും, അപകട സമയത്ത് സൽമാൻ മദ്യപിച്ചിരുന്നു എന്നു അദ്ദേഹം മൊഴി നൽകി. പല സമ്മർദ്ദങ്ങളെയും അതിജീവിച്ച് അദ്ദേഹം തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനു ജോലി നഷ്ടപ്പെടുകയും വീട്ടുകാർ പോലും ഉപേക്ഷിച്ച അദ്ദേഹം ക്ഷയം പിടിച്ച് മരിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

12 വർഷം കഴിഞ്ഞ ശേഷമാണ് അപകട സമയത്ത് താൽ അല്ല തന്റെ ഡ്രൈവർ ആണ് വണ്ടി ഓടിച്ചിരുന്നതെന്ന് അവകാശവാദവുമായി സൽമാൻ ഖാൻ കോടതിയിൽ എത്തുന്നതുന്ന്. അതിനിടയിൽ 304ആം വകുപ്പ് ചേർത്തത് സംബന്ധിച്ച (മനപൂർവ്വമല്ലാത്ത നരഹത്യ) തർക്കം സുപ്രീംകൊടതിയിൽ വരെ  എത്തുകയും സുപ്രീം കോടതി 304 ചേർത്തത് അംഗീകരിക്കുകയും ചെയ്തു. അതാണ് സൽമാൻ ഖാന് 5 വർഷം തടവുകിട്ടാൻ കാരണം.

ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ  ഈ അപകടത്തിന്റെ ഇരകൾ ആയവർക്ക് നഷ്ടപരിഹാരം ഒന്നും പരാമർശിച്ചിട്ടില്ല. 2002-ൽ മുംബൈ ഹൈക്കോടതി ഇടക്കാല നഷ്ടപരിഹാരമായി 19 ലക്ഷം രൂപ ഈ അപകടത്തിന്റെ ഇരകളായവർക്കും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുമായി കെട്ടിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഖാൻ കുടുംബം ആ തുക കെട്ടിവെയ്ക്കുകയും ചെയ്തു. ആ തുക പോലും പലർക്കും ഇപ്പോഴും കിട്ടിയിട്ടില്ല. ഈ കേസിൽ കുറ്റവാളിയായ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെടുക എന്നതുപോലെ തന്നെ പ്രധാനമാണ് ഇരകൾക്ക്  അർഹിക്കുന്ന നഷ്ടപരിഹാരം അപകടത്തിനുത്തരവാദിയായ വ്യക്തിയിൽ നിന്നും ഈടാക്കി നൽകുക എന്നത്. ആ വിഷയത്തിൽ സെഷൻസ് കോടതിയുടെ ഈ വിധി തികഞ്ഞ അനീതിയാണ് ഇരകളോട് കാണിച്ചതെന്ന് പറയേണ്ടി വരും. 

അതിലെല്ലാം പുറമെ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടതിൽ ബോളിവുഡിലേയും അതുപോലെ സാൽമാൻ ഖാന്റെ സുഹൃത്തുക്കളുടെയും ആയി വന്നിട്ടുള്ള പ്രതികരണങ്ങൾ ഏറ്റവും ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യത്വം എന്നത് ഇവരിൽ പലർക്കും തൊട്ടുതീണ്ടിയിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. മദ്യലഹരിയിൽ ലക്ക് കെട്ട് വാഹനം ഓടിച്ച സൽമാൻ ഖാനല്ല മറിച്ച് തലചായ്ക്കാൻ മറ്റിടം ഇല്ലാതെ വഴിവക്കിൽ കിടന്നുറങ്ങിയ ദരിദ്രരാണ് അവരിൽ പലരുടേയും കണ്ണിൽ കുറ്റക്കാൻ. Shame on you people.

References:
  1. http://www.thehindu.com/news/national/2002-hitandrun-case-salman-khan-sentenced-to-5-years-in-jail/article7176746.ece
  2. http://www.southlive.in/news-national/salman-khan-faces-verdict-today-2002-hit-and-run-case/7971
  3. http://www.thehindu.com/news/cities/mumbai/verdict-in-salman-khan-hit-and-run-case/article7175859.ece
  4. http://www.ndtv.com/video/player/the-buck-stops-here/the-salman-khan-verdict-bollywood-plays-victim-forgets-the-real-victims/366492
  5. http://www.asianetnews.tv/magazine/article/27062_The-story-of-a-bodyguard-who-died-alone--saying-it-was-Salman-behind-the-wheel
  6. http://www.asianetnews.tv/enews/article/27053_abhijeets-tweet-on-salman-verdict
  7. http://www.ndtv.com/opinion/salman-khan-let-down-most-by-his-lawyers-760911?utm_source=taboola-dont-miss
  8. http://bombayhighcourt.nic.in/generatenewauth.php?auth=cGF0aD0uL2RhdGEvY3JpbWluYWwvMjAxNS8mZm5hbWU9QVBFQUw1NTAxNTA2MDUxNS5wZGYmc21mbGFnPU4=
  9. http://www.southlive.in/news-national/salman-khan-convicted-we-just-want-compensation-says-wife-man-who-died/8015
  10. http://www.dnaindia.com/mumbai/report-salman-khan-hit-and-run-prove-you-are-legal-heirs-for-compensation-bombay-high-court-tells-victim-s-kin-2007182