Friday, October 30, 2015

ഗോമാംസവും കേരളഹൗസിലെ റെയ്ഡും

ഗോമാംസം പാചകം ചെയ്തു വിൽക്കുന്നു എന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനായി കേരളഹൗസിൽ റസിഡന്റ് കമ്മീഷണറുടെ അനുവാദം ഇല്ലാതെ ഡൽഹി പോലീസ് കടന്നത് അക്ഷന്തവ്യമായ അപരാധം ആണെന്ന് ആരോപിക്കുന്നവരാണ് അധികവും. എന്തുകൊണ്ടോ അങ്ങനെ കരുതാൻ എനിക്ക് സാധിക്കുന്നില്ല. കാരണം നിയമം ഉണ്ടാക്കി വെച്ചിരിക്കുന്നത് അങ്ങനെയാണ്. ഉണ്ടാക്കി വെച്ചിരിക്കുന്ന നിയമം അതുപോലെ പാലിച്ചതിന് ഉദ്യോഗസ്ഥരെ ശകാരിച്ചിട്ട് കാര്യമില്ല. അവർ ആ നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് കേരള ഹൗസിൽ പോലീസ് നടത്തിയ പരിശോധന തെറ്റാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. അങ്ങനെ പരിശോധനകൾ നടക്കാതിരിക്കണം എങ്കിൽ രാജ്നാഥ് സിങ്ങിനേയും അരവിന്ദ് കേജ്രിവാളിനേയും പോലുള്ളവർ നിയമം റദ്ദാക്കുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ വേണം എന്ന് ഞാൻ കരുതുന്നു. പരിശോധനയിൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഗതികൾ കണ്ടെത്തിയാൽ മുഖ്യപ്രതിയാകാൻ സാദ്ധ്യതയുള്ള ആളുടെ തന്നെ അനുവാദം പരിശോധനകൾക്ക് മുൻപ് വാങ്ങണം എന്ന് പറയുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല. അതിലും നല്ലത് പരിശോധന നടത്തേണ്ടതില്ല എന്ന് തീരുമാനിക്കുന്നതാണ്. ഏതെങ്കിലും സ്റ്റേറ്റ് ഗസ്റ്റ് ഹൗസുകളിൽ പരിശോധന നടത്തുന്നതിനു മുൻപ് മജിസ്റ്റ്രേട്ടിന്റെ പക്കൽ നിന്നും വാറന്റ് വാങ്ങിയിരിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ പിന്നെയും മനസ്സിലാക്കാമായിരുന്നു. 


സുപ്രീംകോടതി മുൻ ജഡ്ജി മാർക്കാണ്ഡേയ ഖട്ജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ചു കൊണ്ട് പലരും പോലീസ് നടപടിയെ വിമർശിച്ചു കണ്ടു. അദ്ദേഹം പറയുന്നത് The Delhi Agricultural Cattle Preservation Act - 1994 അനുസരിച്ച് വെറ്റിനറി ഉദ്യോഗസ്ഥനോ, നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥൻ ആയ (Competent Authority) ഡൽഹി മൃഗക്ഷേമ വകുപ്പ ഡയറക്ടർക്കോ മാത്രമേ ഇത്തരം പരിശോധന നടത്താൻ അധികാരം ഉള്ളു എന്നാണ്. പക്ഷെ ഇതേ നിയമത്തിലെ തന്നെ വിവിധ പരിശോധനകൾ നടത്താനും പിടിച്ചെടുക്കാനും ഉള്ള അധികാരങ്ങൾ വ്യക്തമാക്കുന്ന 11ആം വകുപ്പ് ഇപ്രകാരം പറയുന്നു
11. Power of entry, search and seizure.
(1) For the purpose of enforcing the provisions of this Act the Competent Authority or the Veterinary Officer in writing in this behalf , shall have power to enter and inspect any premises within 
(2) the local limits of his jurisdiction, where he has reason to believe that an offence under this Act has been or is being or is likely to be committed. 
(3) Every person in occupation of any such premises as is specified in sub-section (1) shall allow the Competent Authority or the Veterinary Officer, as the case may be, such access to the premises as he may require for the
aforesaid purpose, and shall answer any question put to him by the Competent Authority or the Veterinary Officer, as the case may be to the best f his knowledge of belief.
(4) Any Police Officer not below the rank of Sub-Inspector or any person authorized in this behalf by the Government of Delhi may, with a view to securing compliance of the provisions of section 5, 7, 8 or 9 for satisfying himself that the provisions of the said sections have been complied with may.
(a) enter, stop and search or authorize any person to enter, stop and search any vehicle used or intended to be used for the export of agricultural cattle.
(b) seize or authorize the seizure of agricultural cattle in respect of which he suspects that any provision of sections 5, 7, 8 or 9 has been, is being or is about to be contravened alongwith the vehicles in which such agricultural cattle are found and thereafter take or authorize the taking of all measures necessary for securing the production of agricultural cattle and vehicles so seized, in a court and for their safe custody pending production. 


അതായത് മുകളിൽ ചേർത്തിരിക്കുന്ന 4ആം ഉപവകുപ്പ് സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ വാഹങ്ങൾ ഉൾപ്പടെ പരിശോധിക്കാനും പിടിച്ചെടുക്കാനും അധികാരം ഉണ്ടെന്ന് പറയുന്നു. അത് കൊല്ലാൻ കൊണ്ടുപോകുന്ന പശു / കാള എന്നിവയുടെ കാര്യത്തിൽ മാത്രമല്ല, ഈ മൃഗങ്ങളൂടെ ഇറച്ചി ഉണ്ട് എന്ന് സംശയിക്കുന്ന ഏത് വാഹനവും സ്ഥാപനവും പരിശോധിക്കാനുള്ള അധികാരം ആണ്. ഈ നിയമത്തിലെ 9ആം വകുപ്പ അനുസരിച്ച് ഡൽഹിയിൽ വച്ച് അറുത്ത കാളയുടെ / പശുവിന്റെ മാംസം മാത്രമല്ല ഡൽഹിയ്ക്ക് വെളിയിൽ അറുത്ത (ഡെൽഹിയ്ക്ക് വെളിയിൽ എന്നേ പറയുന്നുള്ളു, ഇറക്കുമതി ചെയ്ത മാംസം പോലും ആ പരിധിയിൽ വരാം) പശുവിന്റെ / കാളയുടെ മാംസം കൈവശം വെയ്ക്കുന്നതു പോലും കുറ്റകരമാണ്. The Delhi Agricultural Cattle Preservation Act - 1994 നിയമത്തിലെ 8, 9 വകുപ്പുകൾ ചുവടെ ചേർക്കുന്നു


8. Prohibition on possession of flesh of Agricultural Cattle.
Notwithstanding anything contained in any other law for the time being in force no person shall have in his possession flesh of any agricultural slaughtered in contravention of the provisions of this Act.

9. Prohibition on possession of flesh of Agricultural Cattle slaughtered outside Delhi.

No person shall have in his possession flesh of any agricultural cattle slaughtered outside Delhi.


മാർക്കേണ്ഡേയ ഖട്ജു തന്നെ തന്റെ പോസ്റ്റിൽ പറയുന്നു ഇത് സ്പെഷ്യൽ ആക്റ്റാണെന്നും അതുകൊണ്ട് തന്നെ നിലവിൽ ക്രിമിനൽ പ്രൊസീജിയർ കോഡിൽ പറയുന്ന പല ചട്ടങ്ങളേയും ഈ നിയമം മറികടക്കും എന്നും. അതായത് സാധാരണ മെജിസ്റ്റ്രേട്ടിന്റെ ഉത്തരവ് അനുസരിച്ച് മാത്രം നടത്തേണ്ട പരിശോധനകൾ പോലും വെറ്റിനറി ഓഫീ്രുടേയോ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടേയോ, പോലീസ് സബ് ഇൻസ്പെക്ടറുടേയോ (പോലീസിന്റെ കാര്യത്തിൽ മാത്രമാണല്ലൊ തർക്കം. വെറ്റിനറി ഡോക്‌ടർക്കോ, മൃഗസംരക്ഷണ വകുപ്പ ഡയറക്ടർക്കോ ഉള്ള അധികാരത്തിൽ ആർക്കും തർക്കം ഇല്ലെന്ന് തോന്നുന്നു) ഉത്തരവിൽ ഏത് സ്ഥലവും പരിശോധിക്കാൻ ഈ നിയമം മൂലം അധികാരം ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എൻ ഡി ടി വിയിൽ ബർഖാ ദത്തുമായുള്ള സംവാദത്തിൽ "നാളെ ആരെങ്കിലും എന്റെ അടുക്കളയിൽ ഗോമാംസം ഉണ്ടെന്ന് പരാതി നൽകിയാൽ താങ്കൾ പരിശോധന നടത്തുമോ" എന്ന് ബർഖാദത്തിന്റെ ചോദ്യത്തിന് "നാട്ടിൽ ഈ നിയമം (The Delhi Agricultural Cattle Preservation Act - 1994) നിലനിൽക്കുന്നിടത്തോളം കാലം പരിശോധനനടത്താൻ ഞങ്ങൾ ബാധ്യസ്തരാണ്" എന്നായിരുന്നു ഡൽഹി പോലീസ് കമ്മീഷണറുടെ മറുപടി. അതായത് നിയമം അതിനുള്ള അധികാരം നൽകുന്നുണ്ട് എന്ന് തന്നെ ഡൽഹി പോലീസും വിശ്വസിക്കുന്നു.


മറ്റൊന്ന് ഒരു സാങ്കല്പിക സംഗതിയാണ്. കേരളഹൗസിൽ പശുവിറച്ചി ആണ് പാകം ചെയ്യുന്നതെന്ന് കരുതുക. ഡൽഹിയിലെ നിലവിലുള്ള ഈ നിയമപ്രകാരം റെയ്ഡനടത്തി ആ ഇറച്ചി പിടിച്ചെടുത്താൽ ആരാവും പ്രതി സ്ഥാനത്ത് വരുക. അങ്ങനെ ഒരു സാധ്യത ഉള്ളപ്പോൾ റസിഡന്റ് കമ്മീഷണർ റെയ്ഡിന് അനുവാദം നൽകുമോ? റെയ്ഡിനു മുൻപ് പശുവിറച്ചി നശിപ്പിക്കാനല്ലെ ശ്രമിക്കൂ. ആ സാഹചര്യത്തിൽ റെസിഡന്റ് കമ്മീഷണറെ അറിയിച്ച് അനുവാദം വാങ്ങി വേണം റെയ്ഡ് നടത്താൻ എന്ന് പറയുന്നതിലെ യുക്തി എന്ത്? 



ഒരുകാര്യം കൂടി പറയാം എന്ന് കരുതുന്നു. ഇപ്പോൾ റെയ്ഡ് നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്ന കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യം സംബന്ധിച്ചാണ്. ഈ നിയമത്തിലെ 17ആം വകുപ്പ് ഇങ്ങനെ പറയുന്നു.
17. Protection of persons acting in good faith.
No suit, prosecution or other legal proceeding shall be instituted against any person for anything which is done by him in good faith or intended to be done under this Act or the rules made there-under.
എന്തായാലും കേരള ഹൗസിൽ ഗോമാംസം വിൽക്കുന്നു എന്ന് പരാതി നകിയ വിഷ്ണു ഗുപ്തയെ നാലു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഹിന്ദു സംഘടനകൾ ആ നടപടിയെ ശക്തമായി ചോദ്യം ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് DACP Act -1994 കോടതിയിൽ വിശദമായ വാദപ്രതിവാദങ്ങൾക്ക് വഴിവെയ്ക്കും എന്ന് കരുതുന്നു. അതുവഴി ഈ നിയമം ഇല്ലാതാവുകയോ നിയമം നടപ്പിലാക്കുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ കോടതിയിൽ നിന്നും ഉണ്ടാവുകയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
To read this on Facebook click here.

Friday, October 02, 2015

വോട്ടില്ല വോട്ടില്ല വോട്ടില്ല

എന്റെ നാട്ടുകാരായ വൈപ്പിൻ നിവാസികൾക്ക്
വൈപ്പിൻ ഒരുകാലത്ത് പൊതുഗതാഗതരംഗത്ത് നമ്മുടെ സംസ്ഥാനത്തിനാകെ മാതൃകയായിരുന്നു. സ്വകാര്യബസ്സുകൾക്ക് ആദ്യമായി ടൈം പഞ്ചിങ്ങ് ഏർപ്പെടുത്തിയത് വൈപ്പിനിൽ ആണ്. ഫെയർ സ്റ്റേജ് സംവിധാനം കുറ്റമറ്റരീതിയിൽ നടപ്പിലായത് വൈപ്പിനിൽ ആണ്. ഇന്ന് എന്താണ് അവസ്ഥ. ആകെ താളം തെറ്റിയ പൊതുഗതാഗതം. മുൻപ് 10:40നുള്ള ലാസ്റ്റ് ബോട്ടിൽ വൈപ്പിനിൽ ഇറങ്ങിയാൽ 11:00 മണിയ്ക്ക് ബസ്സ് ഉണ്ടായിരുന്നു. ഇന്ന് 9 മണികഴിഞ്ഞാൽ ഹൈക്കോടതി ജങ്ഷനിൽ നിന്നും നാമമാത്രമായ സർവ്വീസുകൾ മാത്രം. പറവൂരിൽ നിന്നാണെങ്കിൽ 8:10നു ശേഷം 8:45നു ഒരു ബസ്സ് പിന്നെ 10:40നു കെ എസ് ആർ ടി സി. പെർമിറ്റുള്ള ബസ്സുകൾ പലതും പകലും രാത്രിയും ഓടുന്നില്ല. ഫോർട്ട് കൊച്ചി യാത്രയുടെ ദുരിതം വർദ്ധിപ്പിച്ചുകൊണ്ട് ബോട്ട് സർവ്വീസ് അവതാളത്തിൽ ആയി, വൈപ്പിൻ സ്റ്റാന്റിലേയ്ക്ക് സർവ്വീസ് നടത്തേണ്ട ബസ്സുകൾ പലതും സ്റ്റാന്റിലേയ്ക്ക് പോകുന്നില്ല. ഐലന്റിൽ നിന്നും ഫോർട്ട് കൊച്ചിയിൽ നിന്നും ബോട്ടിൽ വരുന്നവർക്ക് വൈപ്പിനിലെത്തിയാൽ ബസ്സില്ലാത്ത അവസ്ഥ. ഗോശ്രീപാലങ്ങൾ വഴി നഗരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും സർവ്വീസ് നടത്തേണ്ട കെ എസ് ആർ ടി സി നിലവിൽ പെർമിറ്റുള്ള സർവ്വീസുകൾ പൂർണ്ണമായും നടത്തുന്നില്ല. സ്വകാര്യബസ്സുകളെ ഇപ്പോൾ ഹൈക്കോടതിയുടെ സമീപത്തുപോലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല. ബസ്സിൽ ഇരുന്നു പോകണമെങ്കിൽ ഒന്നുകിൽ അത്യാവശ്യം ഇടിയിടണം അല്ലെങ്കിൽ ബസ്സിറങ്ങി ഒരു കിലോമീറ്റർ നടക്കണം എന്ന ദുരവസ്ഥയിലാണ് നമ്മൾ. മഴക്കാലമായാൽ ഈ ഒരു കിലോമീറ്റർ നടത്തം സാധ്യമാണോ? സംസ്ഥാനത്തിനു തന്നെ മാതൃകയായിരുന്ന വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഇന്ന് എത്രമാത്രം അപകടകരമായ യാത്രയാണ് ലെവൽ അല്ലാത്ത നമ്മുടെ നിരത്തിലൂടെ നടത്തുന്നത്. പ്രതികരിക്കുന്നെങ്കിൽ ഇപ്പോൾ പ്രതികരിക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പാണ് വരുന്നത്. കഴുതകൾ എന്ന് പലപ്പോഴും രാഷ്ട്രീയനേതൃത്വം രഹസ്യമായി വിളിക്കുന്ന നമ്മൾ സമ്മതിദായകൾ രാജക്കന്മാരാകുന്ന സമയം. ഈ വിഷയങ്ങൾ വോട്ടഭ്യർത്ഥിച്ച് വരുന്ന സ്ഥാനാർത്ഥികളോടും രാഷ്ട്രീയ നേതൃത്വത്തോടും പറയാൻ നമുക്കാവണം. ഇലക്ഷൻ പ്രഖ്യാപിച്ചാൽ എന്റെ വീടിന്റെ ഗേറ്റിൽ തൂക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്ന ബോർഡാണ് ചിത്രത്തിൽ. എന്നോടൊപ്പം ഈ പ്രതിഷേധത്തിൽ ചേരാൻ നിങ്ങൾ തയ്യാറുണ്ടോ? എങ്കിൽ പ്രചരിപ്പിക്കൂ. പഠിക്കാനും, ജോലിചെയ്യാനും, ചികിത്സയ്ക്കും എല്ലാം നമുക്ക് യാത്രചെയ്യേണ്ടതുണ്ട്. യാത്രചെയ്യാനുള്ള നമ്മുടെ അവകാശം സംരക്ഷിക്കാനുള്ള ശ്രമത്തിൽ പങ്കാളിയാകൂ.

കൂടുതൽ അറിയാൻ ഈ ലിങ്കുകൾ നോക്കൂ.






Friday, September 25, 2015

വഞ്ചിക്കപ്പെടുന്ന വൈപ്പിൻ നിവാസികൾ

വൈപ്പിൻ നിവാസികളെ ഒരു നിമിഷം!
മുഖം മിനുക്കിയ സുഭാഷ് പാർക്കിനെ കുറിച്ച്
24/09/2015-ലെ മെട്രോ മനോരമയിൽ വന്ന ലേഖനം
ഇത് ഇന്നത്തെ 24/09/2015 മലയാള മനോരമ മെട്രോയിൽ വന്ന വാർത്തയാണ്. ആറരകോടിരൂപ ചിലവിൽ എറണാകുളം സുഭാഷപാർക്ക് നവീകരിച്ചിരിക്കുന്നു. നല്ല വാർത്ത അല്ലെ :) മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന എറണാകുളം മഹാനഗരത്തിലെ നിവാസികൾക്ക് അല്പം വ്യായാമവും വിശ്രമവും ചെയ്യാൻ നല്ല സ്ഥലം. എറണാകുളത്തെത്തുന്നവരുടേയും എറണാകുളം നിവാസികളുടെയും കുട്ടികൾക്ക് കളിക്കാൻ ഒരു ഉദ്യാനം. ഫ്ലാറ്റുകളിൽ വീർപ്പുമുട്ടുന്നവർക്ക് അല്പം മാനസീകോല്ലാസത്തിനു നല്ല അന്തരീക്ഷം ഒരുക്കുന്ന ഇത്തരം ഉദ്യാനങ്ങൾ തീർച്ചയായും നഗരത്തിന്റെ ആഢംബരമല്ല, ആവശ്യം തന്നെയാണ്.

എന്തിനാണ് ഇത് പറഞ്ഞതെന്നാണെങ്കിൽ നമ്മൾ ദ്വീപ് നിവാസികളുടെ കാര്യം ആലോചിക്കാനാണ്. ജോലിയ്ക്കും പഠനത്തിനും ആയിരക്കണക്കിനു ദ്വീപ് നിവാസികളാണ് നിത്യവും എറണാകുളം നഗരത്തിൽ എത്തുന്നത്. മുൻപ് ബോട്ടിൽ വളരെ കഷ്ടപ്പെട്ടും അപകടങ്ങൾ താണ്ടിയും ഒക്കെയാണ് നാം എറണാകുളത്ത് എത്തിയിരുന്നത്. ഇപ്പോൾ "ഗോശ്രീപാലങ്ങൾ" വന്നിട്ട് പത്തുവർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. ഇടതും വലതുമായ രണ്ട് സർക്കാരുകൾ ഈ കേരളം ഭരിച്ചു. ബോട്ടിൽ വന്നിറങ്ങി ഹൈക്കോടതി ജങ് ഷനിൽ നിന്നും എറണാകുളം ബോട്ട് ജട്ടിയ്ക്കു സമീപത്തുനിന്നും മറ്റ് ബസ്സുകളിൽ കയറി യാത്രചെയ്തിരുന്ന നമ്മൾ ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ഇറങ്ങി യാത്ര തുടരുന്നു. ദ്വീപിൽ നിന്നും നഗരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് യാത്രചെയ്യാൻ നേരിട്ടൊരു സംവിധാനം എന്ന നമ്മുടെ ആഗ്രഹം 2013 ഫെബ്രുവരിയിലെ ഹൈക്കോടതി വിധികൊണ്ടെങ്കിലും സാധ്യമാകേണ്ടഹതായിരുന്നു. അന്ന് 23 തിരു-കൊച്ചി ബസ്സുകൾക്കാണ് ഹൈക്കോടതി നഗരപ്രവേശനം സാധ്യമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് എന്നിട്ടെന്തായി, ഇതുവരെ ആ 23 ബസ്സുകൾ ഓടിയ്ക്കാൻ കെ എസ് ആർ ടി സിയ്ക്ക് സാധിച്ചോ? ഇല്ല എന്നതാണ് ഉത്തരം. എറണാകുളം ആർ ടി എ അനുവദിച്ച സമയക്രമം അനുസരിച്ചുള്ള സർവ്വീസുകളും അല്ല അവർ നടത്തുന്നത്.
വൈപ്പിൻ ദ്വീപിലെ യാത്രാദുരിതത്തെക്കുറിച്ച്
24/09/2015-ലെ മെട്രോ മനോരമയിലെ വാർത്ത
സ്വകാര്യബസ്സിന്റെ കാര്യം പരിശോധിക്കാം, നിലവിൽ നമ്മുടെ ദ്വീപിൽ നിന്നുള്ള ബസ്സുകൾ ഹൈക്കോടതി ജങ്ഷനിൽ എത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു എന്ന് കാരണം പറഞ്ഞ് തിരക്കുള്ള രാവിലെയും വൈകീട്ടു പഴയഹൈക്കോടതി ജ്ങ്ഷൻ വരെ മാത്രമേ സിറ്റി പോലീസ് ദ്വീപിൽ നിന്നുള്ള സ്വകാര്യബസ്സുകൾക്ക് പ്രവേശ്നം അനുവദിക്കുന്നുള്ളു. നൂറ്റിയമ്പതിലധികം ബസ്സുകളിലായി ആയിരക്കണക്കിനാളുകൾ നിത്യവും എത്തുന്നുണ്ട്. ഇവിടെ യാത്രക്കാർക്ക് മൂത്രമൊഴിക്കാൻ സൗകര്യമള്ള ഒരു ബസ്റ്റേഷൻ നിർമ്മിക്കാൻ നമ്മുടെ അധികാരികൾക്ക് സാധിച്ചിട്ടുണ്ടോ? ഗോശ്രീപാലങ്ങൾ തുറന്ന അവസരത്തിൽ കളക്‌ടേഴ്സ് സ്ക്വയർ എന്ന് പേരിൽ ഒരു ബസ് സ്റ്റേഷൻ വരും എന്ന് മാധ്യമങ്ങൾ വെണ്ടയ്ക്ക് നിരത്തി. വർഷം പത്തുകഴിഞ്ഞു. നഗരപ്രവേശനമോ ബസ് സ്റ്റേഷനോ സാധ്യമായില്ല എന്നതുപോകട്ടെ നമ്മളെ നഗരപരിധിയിൽ നിന്നും വീണ്ടും വീണ്ടും പൊറകോട്ട് തള്ളുന്ന സമീപനം ആണ് അധികാരികളിൽ നിന്നും ഉണ്ടാകുന്നത്. ഇത് എഴുതാൻ കാരണം പഴയ ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിച്ചിരിക്കുന്ന സ്വകാര്യ ബസ്സ് സർവ്വീസുകൾ ഇന്നു മുതൽ വീണ്ടും പുറകോട്ട് മാറ്റിയിരിക്കുന്നു. ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ആളെ ഇറക്കിയാൽ ബസ്സുകൾ സി എം എഫ് ആർ ഐ യ്ക്കും അപ്പുറം പാർക്ക് ചെയ്യണം എന്നാണ് പോലീസ് പറയുന്നത്. പഴയ ഹൈക്കോടതി പരിസരത്തെ പാർക്കിങ് പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. സർവ്വീസ് ആരംഭിക്കേണ്ട സമയത്ത് നിലവിൽ ഹൈക്കോടതി ജ്ങഷനിൽ വന്ന് അവിടെ നിന്നും ആളെകയറ്റി സർവ്വീസ് തുടങ്ങണം എന്നാണ് പുതിയ രീതി. 

ഇത്രയധികം ആളുകൾ നിത്യവും വന്നുചേരുന്ന ഹൈക്കോടതി ജങ്ഷനിൽ ഗോശ്രീ ബസ്സുകൾക്കായി ഒരു ബസ് സ്റ്റേഷൻ അനുവദിക്കുന്നതിൽ എന്താണ് തെറ്റ്. മറൈൻ ഡ്രൈവിൽ പത്ത് ബസ്സുകൾക്കെങ്കിലും പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ യാത്രക്കാർക്ക് അത്യാവശ്യം മൂത്രമൊഴിക്കാൻ ഒരു മൂത്രപ്പുരയെങ്കിലും ഒരുക്കി മഴയും വെയിലും കൊള്ളാത്ത രീതിയിൽ ബസ് ഷെൽട്ടറോടെ ഒരു ചെറിയ ബെസ് സ്റ്റേഷൻ എങ്കിലും നമുക്ക് വേണ്ടതല്ലെ? ഗോശ്രീപാലങ്ങൾ വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും അധികാരികളിൽ നിന്നും ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നമുക്ക് പ്രതികൂലമായാണ് നഗരസഭയും കൊച്ചിയുടെ പോലീസും ശ്രമിക്കുന്നത്. നമുക്ക് വേണ്ടി ശബ്ദമുയത്തേണ്ട ജനപ്രതിനിധികൾ ഇതൊന്നും കാണുന്നില്ലെ? 

ഗോശ്രീ ദ്വീപുകളുടെ വികസനത്തിനായി ജിഡ പോലൊരു സംവിധാനം ഉണ്ട്. നല്ല ഗംഭീരമായ ഒരു ഓഫീസും ഈ വെള്ളാനയ്ക്കുണ്ട്. ജിഡയിലെ ഫണ്ട് ഉപയോഗിച്ച് ഗോശ്രീ ബസ്സുകൾക്കായി മറൈൻഡ്രൈവിൽ ഒരു മിനി ബസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് എന്തുകൊണ്ടാണ് ഈ ജനപ്രതിനിധികൾ ആവശ്യപ്പെടത്തത്. വൈപ്പിൻ ജനതയ്ക്കു വേണ്ടി ഈ ആവശ്യങ്ങൾ നേടിത്തരേണ്ടത് നമ്മുടെ ജനപ്രതിനിധികളാണ്. ദ്വീപ് നിവാസികളുടെ യാത്ര കൂടുതൽ ദുഷ്കരമാക്കുന്ന പുതിയ സംവിധാനത്തോടുള്ള വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു. ഇതിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിന് നമുക്ക് സാധിക്കണം.

Wednesday, September 23, 2015

Indane ചില സംശയങ്ങൾ

         ഒരു Indane ഉപഭോക്താവ് എന്ന നിലയിൽ എന്റെ ഒരു അനുഭവം കുറിച്ചിടുന്നു. ഇത് ആദ്യതവണ അല്ല. എന്നും ഇതൊക്കെത്തന്നെ. ഓരോ തവണയും എഴുതണം എന്ന് കരുതും പിന്നെ വേണ്ടെന്നു വെയ്ക്കും. കഴിഞ്ഞ തവണ റിഫിൽ ബുക്ക് ചെയ്തത് 17/08/2015ന് ആണ്. ഞാൻ ഐ വി ആർ സ് സംവിധാനം ഏതാനും മാസങ്ങൾ ആയി ഉപയോഗിക്കാറില്ല. അതിനേക്കാൾ മെച്ചപ്പെട്ട മാർഗ്ഗം ഓൺസൈറ്റ് ബുക്ക് ചെയ്യുന്നതാണെന്ന് തോന്നിയതിനാൽ ആണ് അങ്ങനെ ചെയ്യുന്നത്. ബുക്കിങ്ങ്, ബില്ല് തയ്യാറാക്കിയത്, ഡെലിവറി ആയത്, ബുക്കിങ് ക്യാൻസൽ ചെയ്തെങ്കിൽ അതിന്റെ കാരണം എന്നിവയെല്ലാം ഇ-മെയിൽ ആയി കിട്ടും. മൊബൈൽ വഴി ബുക്ക് ചെയ്യുമ്പോൾ എല്ലാം എം എം എസ് ആയിമാത്രമേ ലഭിക്കൂ എന്ന് തോന്നുന്നു. 

          ഇത്തവണയും 17/08/2015-ൽ ഗ്യാസ് ബുക്ക് ചെയ്തത് സംബന്ധിക്കുന്ന അറിയിപ്പ് കിട്ടി. പലപ്പോഴും 40 ദിവസം കഴിഞ്ഞാണ് പുതിയ സിലിണ്ടർ കിട്ടാറ്. അതിനാൽ തന്നെ ഒരു മാസം കഴിയുന്നതുവരെ പ്രത്യേകിച്ച് അന്വേഷണങ്ങൾ ഒന്നും നടത്താറില്ല. 19/09/2015-ൽ ഒരു ഇ-മെയിൽ വന്നു. ഡിസ്ട്രിബ്യൂട്ടർ 16/09/2015-ൽ ക്യാഷ് മെമ്മോ അടിച്ചിട്ടുണ്ട് എന്ന അറിയിപ്പായിരുന്നു അത്. കൺഫ്യൂഷൻ വേണ്ട. ഡിസ്ട്രിബ്യൂട്ടർ ക്യാഷ് മെമ്മോ അടിച്ചത് 16/09/2015ന്, ഇതു സംബന്ധിക്കുന്ന അറിയിപ്പ് ഇമെയിലിൽ കിട്ടിയത് മൂന്നു ദിവസം കഴിഞ്ഞ് 19/09/2015ന്. പിറ്റേദിവസവും (20/09/2015) സിലിണ്ടർ വീട്ടിൽ എത്തിയില്ല. ഒന്നു രണ്ടുവട്ടം വിളിച്ചു ചോദിച്ചു. വ്യക്തമായ മറുപടി ഇല്ല. ഓൺലൈനിൽ ഡിസ്ട്രിബ്യൂട്ടർക്ക് കത്തെഴുതാനുള്ള സൗകര്യം ഉണ്ട്. അതുവെച്ച് ക്യാഷ് മെമ്മോ അടിച്ച് 4 ദിവസം ആയിട്ടും സിലിണ്ടർ തന്നിട്ടില്ലെന്നും എത്രയും പെട്ടന്ന് സിലിണ്ടർ തരണം എന്നും കാണിച്ച് 20 നു ഉച്ചയോടെ ഡിസ്ട്രിബ്യൂട്ടർക്ക് മെയിൽ അയച്ചു. . 21നു ഉച്ചയായപ്പോൾ ദാ വരുന്നു മറുപടി നിങ്ങളുടെ ബുക്കിങും ക്യാഷ് മെമ്മോയും ക്യാൻസൽ ആയെന്നും പറഞ്ഞ്. അതിനുള്ള കാരണം ആണ് വിചിത്രം ആയി തോന്നിയത്; വിലാസം തെറ്റാണത്രെ! (Wrong Address). കഴിഞ്ഞ 23 വർഷമായി തെറ്റാതെ ഈ വിലാസത്തിൽ തന്നെ ഗ്യാസ് കിട്ടിക്കൊണ്ടിരുന്നതാണ്. പിന്നെ ഇപ്പോൾ വിലാസം തെറ്റാൻ കാരണം എന്താണാവോ?  ശ്ശെടാ വെളുക്കാൻ തേച്ചത് പാണ്ടായൊ! നേരെ ഡിസ്ട്രിബ്യൂട്ടറെ വിളിച്ചു. ബുക്കിങ്ങ് ക്യാൻസൽ ആയിട്ടില്ലെന്ന് മറുപടി. ഒടുവിൽ 22 വൈകുന്നേരം 5 മണിയോടെ സിലിണ്ടർ വീട്ടിലെത്തി. 

        ഇനിയാണ് ഏറ്റവും രസകരമായ  സംഭവം. സിലിണ്ടർ വിതരണം ചെയ്തപ്പോൾ തന്ന ബില്ലിൽ അടിച്ചിരിക്കുന്ന തീയതി 11/09/2015 ! അപ്പോൾ 16/09/2015-ൽ അടിച്ചു എന്ന് പറയുന്ന ക്യാഷ് മെമ്മോ ഏതാണ്! 11/09/2015നു ബില്ലടിച്ചു എങ്കിൽ 22/09/2015 വരെയുള്ള 11 ദിവസം എന്തുകൊണ്ട് സിലിണ്ടർ തന്നില്ല. സിലിണ്ടർ ഡെലിവർ ആയ വിവരം ഇപ്പോഴും സൈറ്റിൽ അപ്ഡേറ്റ് ആയിട്ടില്ല. ഇനിയും അതിന് ഒരാഴ്ചയെങ്കിലും എടുക്കും. സൈറ്റിൽ (ഐ വി ആർ എസിൽ വിളിച്ചാലും വ്യത്യാസമില്ല) ഇപ്പോഴത്തെ അവസ്ഥ ബുക്കിങ് ക്യാൻസൽ Wrong Address എന്നതാണ്. എന്നാൽ പുതിയ ബുക്കിങ്ങ് നടത്താം എന്നു കരുതിയാൽ അതും പറ്റില്ല. നിങ്ങളുടെ 17/08/2015-ലെ ബുക്കിങ് അനുസരിച്ചുള്ള സിലിണ്ടർ ഇപ്പോഴും വിതരണം ചെയ്തിട്ടില്ല എന്ന് മറുപടിയാണ് കിട്ടുക. സൈറ്റിൽ സിലിണ്ടർ ഡെലിവറി ആയകാര്യം അപ്ഡേറ്റ് ആയി ഒരാഴചയെങ്കിലും കഴിഞ്ഞാലെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ പറ്റൂ. എന്താണ് ഈ വിതരണത്തിലെ കള്ളക്കളി. അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ?

Tuesday, September 08, 2015

വി ഡി സതീശൻ എം എൽ എ അവർകൾക്ക്

വടക്കൻ പറവൂർ എം എൽ എയും കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷനും ആയ ശ്രീ വി ഡി സതീശൻ അവർകൾക്ക് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വഴിയായും  ജി-മെയിൽ വിലാസത്തിലും 15/08/2015ന് സമർപ്പിച്ച പറവൂർ - കാക്കനാട് (വരാപ്പുഴ പാലം - കണ്ടെയ്നർ റോഡ്) റൂട്ടിലെ യാത്രാദുരതം സംബന്ധിക്കുന്ന പരാതിയുടെ പൂർണ്ണരൂപമാണ് ചുവടെ ചേർക്കുന്നത്. ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് ഇവിടെ വായിക്കാം
പറവൂർ എം എൽ എ ശ്രീ V D Satheesan MLA ന്,
പറവൂരിനെ സംബന്ധിക്കുന്ന ഒരു ഗതാഗതപ്രശ്നം മുൻപും താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്, താങ്കൾക്ക് നേരിട്ട് അറിയാവുന്നതും ആണ്. വീണ്ടും വീണ്ടും ആ വിഷയം ഉന്നയിക്കുന്നത് അത് പരിഗണിക്കാത്തതുകൊണ്ടുമാത്രമാണ്. പറവൂരിൽ നിന്നും കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീപോർട്ട് എയർപോർട്ട് റോഡ് വഴി കാക്കനാട് സർവ്വീസ് നടത്തുന്ന ബസ്സുകൾ തന്നെയാണ് വിഷയം. കാക്കനാട് കളക്‌ടറേറ്റിൽ മാത്രമല്ല വ്യവസായമേഖലയിലും മറ്റും ജോലിചെയ്യുന്നവർക്കും കളമശ്ശേരിയിൽ ജോലിചെയ്യുന്നവർക്കും അതുപോലെ കളമശ്ശേരി പോളിടെക്നിക്, ഐ ടി ഐ, ഭാരത്‌മാതാ കോളേജ്, സെന്റ്പോൾസ് കോളേജ്, രാജഗിരി എന്നിങ്ങനെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും എല്ലാം ആശ്രയിക്കാവുന്ന ഒരു മാർഗ്ഗമാണ് പറവൂർ - വരാപ്പുഴ - കളമശ്ശേരി - ബി എം സി -കാക്കനാട് റൂട്ട്. ഈ പാതയുടെ പ്രധാനപ്പെട്ട ഒരു ഗുണം പറവൂരിൽ നിന്നും കാര്യമായ ഗതാഗതക്കുരുക്കിൽ പെടാതെ 45 മിനിറ്റ് സമയം കൊണ്ട് കളമശ്ശേരിയിൽ എത്തിച്ചേരാം എന്നതാണ്. നിലവിൽ പലരും പറവൂർ -ആലുവ-കളമശ്ശേരി വഴിയാണ് യാത്രചെയ്യുന്നത്. കൂടുതൽ ബസ്സ് ചാർജ്ജും നൽകണം. മാത്രമല്ല മെട്രോ നിർമ്മാണം മൂലമുള്ള ഗതാഗത്ക്കുരുക്കിലെ സമയനഷ്ടവും. ഇതുരണ്ടും പറവൂരിൽ നിന്നും വരാപ്പുഴ - കണ്ടെയ്നർ റോഡ് കളമശ്ശേരി വഴി യാത്രചെയ്താൽ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ദൗർഭാഗ്യവശാൽ ഈ റൂട്ട് പൂർണ്ണമായും കെ എസ് ആർ ടി സിയ്ക്ക് തീറെഴുതിനൽകപ്പെട്ടിരികുന്നു. കെ എസ് ആർ ടി സി ആകട്ടെ ഏറ്റവും ലാഭകരമായ ഈ റൂട്ടിൽ താങ്കൾക്ക് അറിയാവുന്നതുപോലെ രണ്ട് ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ ഉപയോഗിച്ച് രാവിലേയും വൈകീട്ടും രണ്ട് "സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്. രാവിലെ പറവൂരിൽ നിന്നും 8:50നും 9:10 നും അതുപോലെ കാക്കനാട് നിന്നും വൈകീട്ട് 5:10നു, 5:20നും. ഇതല്ലാതെ മറ്റൊരു സർവ്വീസും ഈ റൂട്ടിൽ ഇല്ല. ലോ ഫ്ലോർ നോൺ എസി ബസ്സുകൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് ഈ റൂട്ടിൽ യാത്രാ സൗജന്യം ലഭ്യമല്ല. വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലോ ഫ്ലോർ ബസ്സിലെ 20% അധികം വരുന്ന യാത്രാക്കൂലി നൽകി യാത്രചെയ്യാൻ നിർബന്ധിതരാവുകയാണ്. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ ആവശ്യമായ ബസ്സുകൾ ഇല്ലെന്നതാണ് പ്രധാനപ്രശ്നം. കെ എസ് ആർ ട് സിയുടെ കഴിവുകേടിന് പാവം ജനം അല്ലല്ലൊ ഉത്തരവാദികൾ. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ സാധിക്കില്ലെങ്കിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കണം. വരാപ്പുഴ - കണ്ടെയ്നർ റോഡ് വഴി എറണാകുളം ജെട്ടി നേരത്തെ കെ എസ് ആർ ടി സി മാത്രമായിരുന്നില്ലെ? ഇപ്പോൾ മൂന്ന് സ്വകാര്യബസ്സുകൾക്ക് ഈ റൂട്ടിൽ പെർമിറ്റ് അനുവദിച്ചിട്ടുണ്ടല്ലൊ. അതുപോലെ പറവൂർ - വരാപ്പുഴ - കളമശ്ശേരി - കാക്കനാട് റൂട്ടിലും ഓർഡിനറി സർവ്വീസുകൾ അനുവദിക്കണം. കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ സ്വകാര്യ ബസ്സുകളെ ഏല്പിക്കണം.
ഇനി സർക്കാർ അവധി ദിവസങ്ങളിലെ ഈ സർവ്വീസുകളുടെ കാര്യം പരിശോധിക്കാം. മിക്കവാറും ഒരു സർവ്വീസായി അവധിദിവസങ്ങളിൽ വെട്ടിച്ചുരുക്കും. കഴിഞ്ഞ ദിവസം (കർക്കിടകവാവിന്) വൈകീട്ട് കാക്കനാടു നിന്നുള്ള രണ്ട് സർവ്വീസുകളും റദ്ദ് ചെയ്തു. കുറെ നേരം കാത്തുനിന്ന് ബസ്സ് കാണാതായപ്പോൾ പറവൂരിൽ ഡിപ്പോയിൽ ഫോൺ ചെയ്ത് ചോദിച്ചു. രണ്ടാമത്തെ സർവ്വീസ് (5:20) ഇല്ല ആദ്യത്തെ സർവ്വീസ് ഉണ്ട് (5:10) എന്നായിരുന്നു മറുപടി. സാധാരണ കളമശ്ശേരിൽ ഈ ബസ്സ് 5:20നു എത്തുന്നതാണ് 6 മണിവരെ കാത്തുനിന്നു. കാണാതായപ്പോൾ വീണ്ടും വിളിച്ചു. ഇനിയും വന്നിട്ടില്ലെങ്കിൽ സർവ്വീസ് ഉണ്ടാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. പറവൂരിൽ നിന്നല്ലെ ട്രിപ്പ് ഷെഡ്യൂൾ ചെയ്യുന്നത്, അപ്പോൾ നിങ്ങൾക്ക് അറിയില്ലെ സർവ്വീസിന്റെ കാര്യം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞങ്ങൾ 4 മണിയുടെ ഷിഫ്റ്റിൽ കയറിയതാണ്, രാവിലെ എന്തൊക്കെ മാറ്റങ്ങൾ സർവ്വീസ് വരുത്തി എന്നത് അറിയില്ല എന്നായിരുന്നു. അതാണ് കെ എസ് ആർ ടി സിയുടെ അവസ്ഥ. പിന്നെ എങ്ങനെ യാത്രക്കാർ ഈ സർവ്വീസുകളെ വിശ്വസിക്കും. കർക്കിടകവാവ് സർക്കാർ അവധി ആയിരിക്കും എന്നാൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ആകെ ലഭിക്കുന്ന 13 അവധിദിവസങ്ങളിൽ കർക്കിടകവാവും ദീപാവലിയും മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും ഒന്നും ഉൾപ്പെടില്ല. കർക്കിടകവാവ് ദിവസം കാക്കനാടു നിന്നും സീപോർട്ട് എയർ പോർട്ട് റോഡ് - കണ്ടെയ്നന്ര് റോഡ് വരാപ്പുഴ വഴിയുള്ള 3 സർവ്വീസുകളും (മൂന്നാമത്തേത് കണ്ടെയ്നർ റോഡ് - ഗോശ്രീപാലം - പറവൂർ) റദ്ദാക്കിയിരുന്നു.
കേരളം ഭരിക്കുന്ന സഖ്യത്തിലെ പ്രധാനപാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് താങ്കൾ. താങ്കളുടെ പാർട്ടിയുടെ തന്നെ പ്രതിനിധിയാണ് കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി. മൂന്നു തവണ വടക്കൻ പറവൂരിനെ പ്രതിനിധാനം ചെയ്ത എം എൽ എ കൂടിയാണ് താങ്കൾ. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും, ഈ വിഷയത്തിൽ ഇതുവരെ ഒരു നടപടി സ്വീകരിക്കാൻ താങ്കൾക്ക് സാധിച്ചില്ലെങ്കിൽ അത് താങ്കളുടെ നിസ്സഹായാവസ്ഥയല്ല, മറിച്ച് ഈ വിഷയത്തിൽ താങ്കൾക്കുള്ള ആത്മാർത്ഥതക്കുറവാണെന്ന് ഞാൻ കരുതുന്നു. ഇനിയെങ്കിലും ഈ വിഷത്തിൽ ആത്മാർത്ഥമായ ഒരു സമീപനം താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈ പരാതിയ്ക്ക് ഇന്നുവരെ ഒരു മറുപിടിയും ലഭിച്ചില്ല എന്നു മാത്രമല്ല, ഈ വിഷയത്തിൽ ദീർഘനാളുകളായുള്ള പരാതികൾ തുടരുകയാണ്. ആലുവ - കാക്കനാട് - തൃപ്പൂണിത്തുറ റൂട്ട് കെ എസ് ആർ ടി സിയ്ക്ക് നല്ല വരുമാനമുള്ള റൂട്ടാണ്. നല്ലതിരക്കുള്ള സമയങ്ങളിൽ പരമാവധി ലോ ഫ്ലോർ ബസ്സുകൾ തന്നെ ഓടിച്ച് ആളുകളെ പിഴിഞ്ഞ് കളക്ഷൻ വർദ്ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഈ റൂട്ടിൽ ഇൻഫോ പാർക്ക് മുതൽ കളമശ്ശേരി എച്ച് എം ടി ജങ്ഷൻ വരെ ഒരു സ്വകാര്യബസ്സിനുകൂടി പെർമിറ്റ് നൽകിയതായ ശുഭവാർത്ത കിട്ടി. ഇത് ആശാവഹമാണ്. പറവൂരിലേയ്ക്കും ഇതുപോലെ സ്വകാര്യബസ്സിന് പെർമിറ്റ് നൽകി കെ എസ് ആർ ടി സിയുടെ കൊള്ളയിൽ നിന്നും യാത്രക്കാരെ രക്ഷിക്കാൻ എം എൽ എ നടപടി സ്വീകരിക്കും എന്ന് കരുതുന്നു. 

Thursday, August 27, 2015

ഫോർട്ട്കൊച്ചി ബോട്ടപകടം

കടപ്പാട് www.ibtimes.co.in

ഇന്ന് കേരളത്തിലെ എല്ലാ ന്യൂസ് ചാനലുകളും പ്രാധാന്യത്തോടെ ചർച്ച ചെയ്ത ഒരു വിഷയമാണ് ഫോർട്ട്കൊച്ചിയിലെ ബോട്ട് അപകടം. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് നമ്മുടെ സംവിധാനങ്ങളും അധികാരസ്ഥാപനങ്ങളും ഉണരുന്നത്. പക്ഷെ ആ ഉണരൽ താൽകാലികം മാത്രമാണ് ദുരന്തത്തിന്റെ വാർത്തയോടൊപ്പം ആ ദുരന്തം പഠിപ്പിക്കുന്ന പാഠങ്ങളും നാം മറക്കുന്നു. അല്ലെങ്കിൽ മുൻപ് ഉണ്ടായ ദുരന്തങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഇത്തരം ഒരു ദുരന്തം ഉണ്ടാവുന്നത് തടയാൻ സഹായിക്കേണ്ടതാണ്. തേക്കടിയിലും, തട്ടേക്കാടും, കണ്ണമാലിയിലും, കുമരകത്തും, വല്ലാർപാടത്തും എല്ലാം ഉണ്ടായ ബോട്ട് അപകടങ്ങൾ നൽകിയ പാഠങ്ങളിൽ നിന്നും അധികാരികൾ ഒന്നും പഠിച്ചില്ല എന്നുവേണം മനസ്സിലാക്കാൻ. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും അന്വേഷണകമ്മീഷനുകൾ വരുന്നു. അവരിൽ ചിലർ വിഷയങ്ങൾ ആത്മാർത്ഥമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു, സർക്കാരിന് സമർപ്പിക്കുന്നു. സർക്കാരുകൾ ചെയ്യേണ്ടത് ഈ റിപ്പോർട്ടുകളിൽ നടപടികൾ സ്വീകരിക്കുകയും ഇത്തരം അപകടങ്ങൾ വീണ്ടും ഉണ്ടാകാതെ നോക്കുകയും ആണ്. കുമരകത്ത് ഇതുപോലൊരു കടത്തുബോട്ട് 2002 ജൂലയ് 7ന് മണൽതിട്ടയിൽ ഇടിച്ച് 29 പേരാണ് കൊല്ലപ്പെട്ടത്. ബോട്ടിന്റെ കാലപ്പഴക്കവും അനുവദനീയമായതിലും ഇരട്ടി ആളുകൾ കയറിയതും ആണ് അന്ന് മരണസംഖ്യ കൂടാൻ കാരണമായത്. ഇതിനെ തുടർന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് അദ്ധ്യക്ഷനായ ഒരു സമിതിയെ അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ പഠിക്കുന്നതിനും ജലഗതാഗതരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനും ഒരു കമ്മീഷനായി സർക്കാർ നിയോഗിച്ചു. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും ഇന്നും റിപ്പോർട്ടിൽ തന്നെ ഒതുങ്ങുന്നു.

ഞാൻ ഒരു വൈപ്പിൻ സ്വദേശിയാണ്. എന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തുടന്നുള്ള അഞ്ചുവർഷം എറണാകുളത്തും കളമശ്ശേരിയിലും പഠിക്കുമ്പോൾ ഞാൻ ആശ്രയിച്ചിരുന്നത് വൈപ്പിനിൽ നിന്നും എറണാകുളത്തേയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ / കെ എസ് ആർ ടി സിയുടെ ബോട്ടുകൾ ആണ്. അന്നും (1991-1996‌) ജലഗതാഗതവകുപ്പ് ഉപയോഗിച്ചിരുന്ന പല ബോട്ടുകളും വളരെ പഴക്കം ചെന്നവ ആയിരുന്നു. അനുവദനീയമായതിലും വളരെ അധികം ആളുകളെയും കൊണ്ടാണ് വൈപ്പിനിൽ നിന്നും എറണാകുളത്തേയ്ക്ക് യാത്ര ചെയ്തിരുന്നത്. പലപ്പോഴും രാവിലെയുള്ള 20 മിനിറ്റ് യാത്ര വളരെ ഭീതിനിറഞ്ഞതായിരുന്നു. പല ബോട്ടുകളും എറണാകുളം എത്തുമ്പോഴേയ്ക്കും അകത്ത് വെള്ളം കയറിയിട്ടുണ്ടാകും. പിന്നെ അത് പമ്പ് ചെയ്ത് കളഞ്ഞാണ് അടുത്ത ട്രിപ്പ് തുടങ്ങുക. ഗംഗയും, ജലജയും, നിർമ്മലയും, കേരളകുമാരിയും, കോമളകുമാരിയും എല്ലാം അങ്ങനെ കാര്യമായ അപകടങ്ങൾ ഇല്ലാതെ ഞങ്ങളെ അക്കരെയും ഇക്കരെയും എത്തിച്ചിരുന്നു. ചിലപ്പോഴെല്ലാം യന്ത്രത്തകരാർ മൂലം നടുക്കായലിൽ വെച്ച് എഞ്ചിൻ ഓഫായിപ്പോവുകയും ബോട്ട് ഒഴുകി പോവുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അത്തരം ഒരു അപകടത്തിൻ ഞാൻ കയറിയ ബോട്ട് ഉൾപ്പെട്ടിരുന്നു. മറ്റേതെങ്കിലും ബോട്ട് വന്ന് കെട്ടിവലിച്ച് അടുത്ത കരയിൽ കെട്ടിയിടുകയാണ് ചെയ്തിരുന്നത്. ഇങ്ങനെ എഞ്ചിൻ നിലച്ച ബോട്ട് അഴിമുഖത്തേയ്ക്ക് ഒഴുകിപ്പോയാൽ വലിയ ദുരന്തം ഉണ്ടാകും എന്നതിൽ തർക്കമില്ല. കാരണം കായൽ യാത്രയ്ക്കും അഴിമുഖത്തെ യാത്രയ്ക്കും ഉള്ള ബോട്ടുകളുടെ നിർമ്മാണരീതിയിലെ വ്യത്യാസം ആണ്. കായൽ യാത്രയിൽ ഉപയോഗിക്കുന്ന മേല്പറഞ്ഞ ബോട്ടുകൾ അഴിമുഖത്തെ യാത്രയ്ക്ക് യോജിച്ചവയല്ല.

ആ കാലഘത്തിലും വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേയ്ക്കുള്ള കടത്തിനുണ്ടായിരുന്നത് ഇപ്പോഴും സർവ്വീസ് നടത്തുന്ന ഭരതയും ഹർഷയും തന്നെയാണ്. കുട്ടിയായിരുന്ന അവസരത്തിൽ അച്ഛനൊപ്പം ഫോർട്ട്കൊച്ചിയിൽ പോകുമ്പോഴും അന്നും ഞങ്ങൾ കയറിയിരുന്നത് കൊച്ചി കോർപ്പറേഷന്റെ ഈ ബോട്ടിൽ തന്നെയാണ്. അതിനാൽ തന്നെ വാർത്തകളിൽ പറഞ്ഞപോലെ 35 വർഷം പഴക്കമുള്ളതാണ് അപകടത്തിൽ പെട്ട ബോട്ട് എന്നതിൽ തർക്കമില്ല. വൈപ്പിൻ - ഐലന്റ് - എറണാകുളം സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ മരത്തിൽ നിർമ്മിച്ച ബോട്ടുകൾക്ക് പകരം സ്റ്റീൽ ബോട്ട് എന്ന ആശയം കൊണ്ടുവന്നതും നടപ്പിലാക്കിയതും ശ്രീ ഗണേഷ് കുമാർ ഗതാഗതമന്ത്രി ആയിരുന്ന സമയത്താണ്.  ആദിത്യ എന്ന പേരുള്ള സ്റ്റീൽ ബോട്ട് ആദ്യമായി നീറ്റിലിറക്കിയതും അദ്ദേഹം തന്നെ. എന്നാൽ എല്ലാ വിഭാഗക്കാരിൽ നിന്നും ധാരാളം വിമർശനങ്ങൾ അതിനുണ്ടായി. പക്ഷെ ഒരിക്കൽ പോലും ഇത്തരത്തിൽ ഒരു പരിഷ്കാരത്തിനുള്ള ശ്രമം വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിൽ ഉണ്ടായിട്ടില്ലെന്നത് ദുഃഖകരമാണ്. 


ഇന്നത്തെ അപകടം മനുഷ്യസൃഷ്ടിയാണെന്ന് തന്നെ പറയാം. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേയ്ക്ക് യാത്രക്കാരുമായി വരുകയായിരുന്ന ഭരത എന്ന ബോട്ടിൽ ഫോർട്ട് കൊച്ചിയിലെ പമ്പിൽ നിന്നും ഡീസൽ നിറച്ച ശേഷം അമിതവേഗത്തിൽ വന്ന മത്സ്യബന്ധനബോട്ട് ഇടിക്കുകയായിരുന്നു. യാത്രാബോട്ടിന്റെ കാലപ്പഴമാകാം ബോട്ട് തകരുന്നതിനും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മുങ്ങിപ്പോവുന്നതിനും കാരണമായത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് മരണസംഖ്യ ഇത്രയെങ്കിലും കുറവായത്. ഒന്ന് ഉച്ച സമയത്ത് തിരക്കൊഴിഞ്ഞ നേരത്താണ് അപകടം ഉണ്ടായത് എന്നതും കരയിൽ നിന്നും നൂറുമീറ്റർ മാത്രം അകലത്തിൽ ആണ് അപകടം സംഭവിച്ചത് എന്നതും മരണസംഖ്യ കുറയുന്നതിന് കാരണമായി. എന്നാലും ആറു ജീവനുകൾ നഷ്ടപ്പെട്ടു. ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഫോർട്ട് വൈപ്പിനും ഫോർട്ട് കൊച്ചിക്കും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗത്താണ് ബോട്ട് സർവ്വീസ് നടക്കുന്നത്. കടലിൽ നിന്നും കൊച്ചിക്കായലിലേയ്ക്കും അതു പോലെ കൊച്ചി കായലിൽ നിന്നും കടലിലേയ്ക്കും പോകുന്ന മത്സ്യബന്ധന ബോട്ടുകളും, ചരക്ക് കപ്പലുകളും, ഓയിൽ ടാങ്കറുകളും, നേവിയുടെയും കോസ്റ്റ് ഗാർഡിന്റേയും കപ്പലുകളും ബോട്ടുകളും, ചെറുവള്ളങ്ങളും എല്ലാം സഞ്ചരിക്കുന്ന വളരെ തിരക്കേറിയ ജലപാതയെ ക്രോസ് ചെയ്താണ് ഈ ഫെറി സർവ്വീസ് നടക്കുന്നത്. ഇതുവരെ ഇത്തരം ഒരു കൂട്ടിയിടി ഉണ്ടാവാതെ പോയത് ആരുടെയൊക്കയോ ഭാഗ്യം എന്നേ പറയാനുള്ളു. പക്ഷെ സമാനമായ പല അപകടങ്ങളും ഇതിനു മുൻപും തലനാരിഴവ്യത്യാസത്തിൽ ഒഴിഞ്ഞു പോയിട്ടുണ്ട്. പലപ്പോഴും വലിയ കപ്പലുകൾ കടന്നു പോകുമ്പോഴും ശക്തമായ തിരയിൽ ഈ ബോട്ടുകൾ ആടിയുലഞ്ഞിട്ടുണ്ട്. കൂട്ടിയുടെ വക്കത്തുവരെ എത്തിയ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഈ സംഭവം കൂടുതൽ കാര്യക്ഷമമായ / സുരക്ഷിതമായ ബോട്ട് സർവീസ് രൂപപ്പെടുത്തുന്നതിനുള്ള പ്രേരകം ആവട്ടെ എന്ന് ആശിക്കുന്നു.

ഇന്ന് അപകടത്തിൽപെട്ട ബോട്ടിൽ മൂന്ന് ലൈഫ് ബോയകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് വാർത്തകളിൽ കണ്ടു. തട്ടേക്കാടും, തേക്കടിയിലും, കുമരകത്തും ബോട്ടപകടം ഉണ്ടായപ്പോൾ ഇതുതന്നെ ആയിരുന്നു അവസ്ഥ. ആവശ്യത്തിനുള്ള ലൈഫ് ബോയകൾ ബോട്ടിൽ ഉണ്ടായിരുന്നില്ല. അന്നും അപകടം കഴിഞ്ഞ് കുറച്ചുനാൾ ഈ പരിശോധനകൾ കർശ്നമായി കൊണ്ടുനടുന്നു. പിന്നെ എല്ലാം പഴയപടിയായി. 25 വർഷത്തിൽ അധികം പഴക്കമുള്ള ബോട്ടുകൾ (മരത്തിൽ നിർമ്മിച്ചത്) ഇതുപോലുള്ള ഗതാഗതത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം എന്ന് ചിലർ പറയുന്നു. പിന്നെ എങ്ങനെ 35 വർഷം പഴക്കമുള്ള ഈ ബോട്ടിനും ഫിറ്റ്നസ്സ് സെർട്ടിഫിക്കറ്റ് കിട്ടി. ജലഗതാഗതവകുപ്പും കൊച്ചിൻ പോർട്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പരിശോധിച്ച ശേഷമാണ്  കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ ബോട്ടിന് എല്ലാ വർഷവും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും ലൈസൻസും ലഭിക്കുന്നത്. സാങ്കേതികകാരണങ്ങൾ കൊണ്ടല്ല, കൂട്ടിയിടിച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെങ്കിലും കാലപ്പഴക്കം ഇത്രപെട്ടന്ന് ബോട്ട് തകരുന്നതിനും മുങ്ങുന്നതിനും കാരണമായി എന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും രക്ഷപെട്ടവരും പറയുന്നു. ഇതെല്ലാം അന്വേഷണപരിധിയിൽ വരുമെന്നും കുറ്റക്കാരുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടും എന്നു കരുതാം. അപകടത്തിനിടയാക്കിയ മത്സ്യബന്ധനബോട്ട് ഓടിച്ചിരുന്നത് വേണ്ടത്ര പരിചയം ഇല്ലാത്ത ആളാണെന്നും വാർത്തകൾ ഉണ്ട്. സ്രാങ്ക് ഡീസൽ അടിക്കുമ്പോൾ ഇറങ്ങിയെന്നും പിന്നീട് മെക്കാനിക്ക് ആണ് ബോട്ട് ഓടിച്ചതെന്നും പറയപ്പെടുന്നു. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടീകൾ അധികാരികളിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ്  ചുരുക്കുന്നു.

Saturday, May 23, 2015

മാഗി ആശങ്കപ്പെടുത്തുന്ന വാർത്തകൾ

1999-2000 കാലഘട്ടത്തിൽ ആണ് എറണാകുളത്ത് ബാന്ര്ജി റോഡിൽ ഉള്ള ചിയാങ് എന്ന ചൈനീസ് ഫുഡ്സ് റസ്റ്റോറന്റിൽ നിന്നും ആദ്യമായി നൂഡിൽസും, ചില്ലി ഗോപിയും, ചില്ലി പോർക്കും, അതുപോലുള്ള മറ്റ് ചൈനീസ് വിഭവങ്ങളും കഴിക്കുന്നത്. ചിയാങിനെ പരിചയപ്പെടുത്തുന്നത് സുഹൃത്തായ തോമസ് ആണ്. അന്നും ചൈനീസ് ഫാസ്റ്റ് ഫുഡ്സിൽ ആരോഗ്യത്തിനു ഹാനികരമായ ചില രാസപദാർത്ഥങ്ങൾ ചേർക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതിനാൽ തന്നെ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴെ കൃത്രിമ നിറങ്ങളും മറ്റും കഴിവതും ഒഴിവാക്കണം എന്നൊരു നിർദ്ദേശവും നൽകുമായിരുന്നു. ചൈനീസ് വിഭവങ്ങളുടെ സ്വാദ് അന്നും ഇഷ്ടമായിരുന്നു എങ്കിലും മാസത്തിൽ രണ്ട് തവണ എന്നതിൽ അധികമൊന്നും ചൈനീസ് വിഭവങ്ങൾ കഴിക്കുമായിരുന്നില്ല.

ഇന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലരുടേയും ഇഷ്ടഭക്ഷണമാണ് നൂഡിൽസ്. പാക്കറ്റുകളിൽ വരുന്ന രണ്ടുമിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് നൂഡിൽസാണ് പല കുട്ടികൾക്കും പ്രഭാതഭക്ഷണവും  ഉച്ചഭക്ഷണവും എല്ലാം. നിർമ്മാതാക്കൾ വളരെ ആരോഗ്യപ്രദമാണെന്ന് അവകാശപ്പെടുന്നതിനാലും രുചികരമായ, പാചകം ചെയ്യാൻ വളരെ എളുപ്പമായ ഒരു വിഭവം എന്ന രീതിയിലും എളുപ്പത്തിൽ ലഭ്യമാവുന്ന ഒന്നായതിനാലും ഇത്  ഇന്ന് ഞാൻ ഉൾപ്പടെ പലർക്കും ഇഷ്ടവിഭവമായി മാറിയിരിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളായി വിവിധ മാധ്യമങ്ങളിൽ നൂഡിൽസിനെ കുറിച്ച് പുറത്തുവരുന്ന ചില വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. നിലവിൽ വാർത്തകൾ പുറത്തുവരുന്നത് Nestle India Limited ഉല്പാദിപ്പിക്കുന്ന Maggi എന്ന ഇൻസ്റ്റന്റ് നൂഡിൽസിൽ അപകടകരമായ അളവിൽ കണ്ടെത്തിയ രാസവസ്തുക്കളെ കുറിച്ചാണ്. ഉത്തർപ്രദേശിലെ ലഖ്നൗ Food Safety and Drug Administration മാഗിയുടെ ഏതാനും ചില സാമ്പിളുകളിൽ നടത്തിയ പഠനം വെളിവാക്കുന്നത് അവർ പരിശോധിച്ച സാമ്പിളുകളിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (Mono Sodium Glutamate / MSG), ലെഡ് എന്നീ രാസപദാർത്ഥങ്ങളുടെ അളവ് അപകടകരമായ രീതിയിൽ കൂടുതൽ ആണെന്നാണ്.

Mono Sodium Glutamate (MSG) പ്രകൃതിയിൽ സുലഭമായുള്ളതും ചില പച്ചക്കറികളിലും ഫലവർഗ്ഗങ്ങളിലും പ്രകൃത്യാടങ്ങിയിട്ടുള്ളതുമായ, ശരീരത്തിന് അവശ്യം വേണ്ടാത്ത അമിനോ ആസിഡ് ആണ്. ഇത് കൂടാതെ ചൈനീസ് ഫുഡിലും മറ്റും ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനായി എം എസ് ജി ചേർക്കുകയും ചെയ്യുന്നു. ഇതിന്റെ അമിതമായ ഉപഭോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു എന്നാണ് ചില സൈറ്റുകൾ നൽകുന്ന വിവരങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. മാഗിയിൽ കണ്ടെത്തിയ എം എസ് ജി യുടെ അളവ് എത്രയാണെന്നോ, ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളിൽ ചേർക്കാവുന്ന എം എസ് ജിയുടെ അനുവദനീയമായ അളവ് എത്രയാണെന്നോ ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളിൽ കണ്ടില്ല. തങ്ങളുടെ ഉല്പന്നങ്ങളിൽ എം എസ് ജി കണ്ടെത്തിയ വാർത്തിയെ തുടർന്ന് Nestle India Limited പുറത്തിറക്കിയ പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു.


We are aware of reports that tests by the local authorities have detected Monosodium Glutamate (MSG) in a sample of MAGGI Noodles and that they are continuing their investigation. We have submitted product samples to an independent accredited laboratory and will share the results with the authorities.We do not add MSG to our MAGGI Noodles sold in India and this is stated on the concerned product. However, we use hydolysed groundnut protein, onion powder and wheat flour to make MAGGI Noodles sold in India, which all contain glutamate. We believe that the authorities’ tests may have detected glutamate, which occurs naturally in many foods.
രണ്ടാമതായി മാഗിയിൽ കണ്ടെത്തിയ ഘടകം ലെഡ് ആണ്. ലെഡിന്റെ ഉപഭോഗം സംബന്ധിച്ച് ആർക്കും തർക്കമുള്ളതായി അറിവില്ല. ലഡ് ശരീരത്തിന് ഹാനികരമായ പദാർത്ഥം ആണെന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ആരോഗ്യത്തിന് ഹാനികരം അല്ലാത്ത ഒരു പരിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 0.5 - 2.5ppm (parts per million) എന്ന അളവിൽ ആണ്. എന്നാൽ മാഗിയിൽ പരിശോധിക്കപ്പെട്ട സാമ്പിളുകളിൽ ഇതിന്റെ അളവ് 17.2ppm ആയിരുന്നു എന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. അതായത് അനുവദനീയമായ പരമാവധി അളവിനേക്കാൾ 7 മടങ്ങ്. ഇത് തീർച്ചയായും ആശങ്കപ്പെടുത്തുന്നു. ഭക്ഷണപദാർത്ഥങ്ങളിലൂടെ അമിതമായ അളവിൽ ലെഡ് ശരീരത്തിൽ എത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം, പേശികളുടെ ബലക്കുറവ്, കേൾവിയും കാഴ്ചയും കുറയ്ക്കുക എന്നിങ്ങനെ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. തങ്ങളുടെ ഉല്പന്നത്തിൽ ലെഡിന്റെ സാന്നിദ്ധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനെ കുറിച്ച് Nestle അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്.
We are also aware of the reports of elevated levels of lead in a pack of MAGGI Noodles analysed by the authorities. We regularly monitor for lead as part of our stringent quality control processes, including testing by accredited laboratories. These tests have consistently shown lead levels in MAGGI Noodles to be within permissible limits. We have submitted product samples to an independent accredited laboratory and will share the results with the authorities.
ഈ വാർത്തകൾ എല്ലാം ഇന്ന് വിപണിയിൽ ലഭ്യമായ നിരവധി ഇൻസ്റ്റന്റ് നൂഡിൽസിൽ ഒന്നുമാത്രമായ മാഗി എന്ന ഉല്പന്നത്തെ കുറിച്ച് മാത്രമാണ് പറയുന്നത്. സമാനമായ നിരവധി ഉല്പന്നങ്ങളിൽ ഇത്തരത്തിലുള്ള അപകടകരമായ പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം ഉണ്ടോ എന്ന് പരിശോധനകൾ നടത്തിയതായി പറയുന്നില്ല. അതിനാൽ തന്നെ ഇത് ഒരു ഉല്പന്നത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പ്രചാരണമാണോ എന്നും സംശയം ഉണ്ട്.  2013-ൽ മാഗി വിപണിയിൽ എത്തിച്ച ഒരു പ്രത്യേക ബാച്ചിലെ സാമ്പിൾ പരിശോധനയിൽ ആണ് ഇപ്പോൾ പുറത്തുവരുന്ന കണ്ടെത്തലുകൾ ഉള്ളത്. ആ ബാച്ചിന്റെ സുരക്ഷിതമായ ഉപയോഗകാലാവധി കഴിഞ്ഞതിനാൽ ആ ബാച്ചിൽ പെടുന്ന ഉല്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഇല്ലെന്നാണ് Nestle അവകാശപ്പെടുന്നത്. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മാഗിയിലെ രാസഘടകങ്ങൾ  സംബന്ധിക്കുന്ന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. മാഗി പൂർണ്ണമായും നിരോധിക്കണം എന്ന ചില ആവശ്യങ്ങളും പല ഭാഗത്തുനിന്നും ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു പക്ഷെ അതാവില്ലെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾക്കും അതിനു നൽകുന്ന വ്യാപകമായ പ്രചാരണത്തിനു പിന്നിലും എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.

ഇനി മറ്റൊരു പരിശോധനാഫലം കൂടി നോക്കാം. അഹമ്മദാബാദ് കേന്ദ്രമായ ഒരു Consumer Education Research Society 15 ബ്രാന്റുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി ഇന്ത്യാടുഡെ 2012-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലേതാണ് ഈ പരാമർശങ്ങൾ. അവർ പരിശോധനയ്ക്ക് വിധേയമാക്കിയ മാഗി, ടോപ്പ് റാമൻ, ക്നോർ, ഫൂഡിൽസ്, യെപ്പി എന്നിങ്ങനെ വിവിധ ബ്രാന്റുകൾ ആണ്. പരിശോധയ്ക്ക് വിധേയമാക്കിയ എല്ലാ ബ്രാൻഡുകളിലും ഉയർന്ന് അളവിൽ സോഡിയം, കൊഴുപ്പ്, എന്നിവ കണ്ടെത്തി. എല്ലാത്തിലും നാരുകൾ വളരെ കുറവും ആയിരുന്നു. എല്ലാ ബ്രാൻഡുകളിലും ഉണ്ടായിരുന്ന് സോഡിയത്തിന്റെ അളവ് ശരാശരി 100ഗ്രാമിൽ 821മില്ലി ഗ്രാം എന്ന തോതിൽ ആയിരുന്നു. ഇത് സുരക്ഷിതമായ അളവിനേക്കാൾ വളരെ ഉയർന്നതാണെന്ന് പറയപ്പെടുന്നു. ഏറ്റവും കൂടുതൽ സോഡിയം ഉണ്ടായിരുന്നത് Knor Soupy Noodles-ൽ ആണ് 1943മില്ലി ഗ്രാം. അന്ന് ഏറ്റവും കുറവ് സോഡിയം കണ്ടെത്തിയത് Maggi Meri Masala-യിൽ ആയിരുന്നു 821 മില്ലി ഗ്രാം. 

ഈ വിഷയത്തിൽ എന്റെ അഭിപ്രായം ഇതാണ്. ഇതുപോലെ പാക്ക് ചെയ്തുവരുന്ന ഇൻസ്റ്റന്റ് ഫുഡ്സിൽ എല്ലാത്തിലും പൊതുവായി ആരോഗ്യത്തിനു ഹാനികരമാവുന്ന രാസഘടകങ്ങൾ കണ്ടെത്താൻ സാധിക്കും. എന്നാൽ അത്തരത്തിൽ സമഗ്രമായ പരിശോധനനകൾ നടത്താതെ ഏതെങ്കിലും ഒരു പ്രത്യേക ബ്രാന്റിനെ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രചരണങ്ങൾ സദുദ്ദേശപരമാണെന്ന് ഞാൻ കരുതുന്നില്ല.

Wednesday, May 13, 2015

ഉപഭോക്തൃസൗഹൃദമല്ലാത്ത സർക്കാർ ബാങ്കുകൾ


നമ്മുടെ സർക്കാർ ബാങ്കുകൾ ഇപ്പോഴും ഉപഭോക്താക്കളോട് സൗഹാർദ്ദമായ നിലപാടല്ല സ്വീകരിക്കുന്നത് എന്ന് ഇതിനു മുൻപും പലരും ഇവിടെ പറഞ്ഞിട്ടുണ്ട്. എന്റെ ഇന്നത്തെ അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കുന്നു. എനിക്ക് State Bank of India യുടെ ചെറായി ബ്രാഞ്ചിൽ (SBIN0008604) ഒരു അക്കൗണ്ട് ഉണ്ട്. സർക്കാർ ബാങ്കിൽ ഒരു അക്കൗണ്ട് വേണം എന്ന ആഗ്രഹത്തിൽ ഞങ്ങളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ബാങ്ക് എന്നതിനാലാണ് ചെറായി എസ് ബി ഐ തിരഞ്ഞെടുത്തത്. നല്ല തിരക്കുള്ള ബ്രാഞ്ചാണ് ചെറായി. രണ്ടു പഞ്ചായത്തുകളിലെ മിക്കവാറും പെൻഷൻകാരും, സർക്കാർ ജീവനക്കാരുടെ സാലറി അക്കൗണ്ടുകൾ, സർക്കാർ സബ്സിഡിയുള്ള പദ്ധതികളിലെ പണം ലഭിക്കുന്നതിനുള്ള അക്കൗണ്ടുകൾ ഉള്ളവരും പാൽ സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ നിരവധി ആളുകൾ ഈ ബാങ്കിനെ ആശ്രയിക്കുന്നു. അങ്ങനെ എപ്പോൾ ചെന്നാലും നല്ല തിരക്കാവും അവിടെ. പണം പിൻവലിക്കാൻ ഒരിക്കലും ബ്രാഞ്ചിനെ ആശ്രയിക്കാറില്ല. എ ടി എം സേവനം ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ പണം നിക്ഷേപിക്കാൻ അവിടെ പോയല്ലെ മതിയാവൂ. അങ്ങനെ പോവുമ്പോഴെല്ലാം പലപ്പോഴും നീണ്ട ക്യു ആയിരിക്കും കൗണ്ടറുകളിൽ. തിരക്ക് അല്പം കുറവുള്ളത് ഉച്ചസമയത്താണ്. ഇന്നും ഉച്ചയ്ക്ക് 1:35നു ഞാൻ അവിടെ എത്തുമ്പോൾ ആകെ ഒരു കൗണ്ടറിൽ മാത്രമാണ് ട്രാൻസാക്ഷൻ നടക്കുന്നത്. മറ്റൊരു കൗണ്ടറിൽ ആരും ഇല്ല. പക്ഷെ അവിടെ അന്യസംസ്ഥനക്കാരായ എട്ടോളം ആളുകളുടെ ഒരു ക്യു ഉണ്ട്. ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിൽ 10 പേരുടെ ക്യുവും മറ്റാവശ്യങ്ങൾക്ക് വന്ന് കുറെ പേർ കാലിയായ സീറ്റുകളിൽ ജീവനക്കാർ എത്തുന്നതും പ്രതീക്ഷിച്ച് അവിടവിടെ ആയി ഇരിക്കുന്നുണ്ട്. ഞാൻ ട്രാൻസാക്ഷൻ നടക്കുന്ന കൗണ്ടറിലെ ക്യുവിൽ പതിനൊന്നാമനായി ചേർന്നു. എനിക്ക് മുൻപ് ക്യു വിന്റെ നടുവിലായി നിന്ന രണ്ടു പേർ അന്യസംസ്ഥാനക്കാരായിരുന്നു. അവരുടെ ഊഴം എത്തിയപ്പോൾ അവരേയും നേരത്തെ പറഞ്ഞ ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യു വിലേയ്ക്ക് പറഞ്ഞയച്ചു. അങ്ങനെ ഞാൻ കൗണ്ടറിൽ എത്തുമ്പോൾ സമയം 1:50 ആവുന്നു. എന്റെ മുന്നിൽ നിന്ന ആളുടെ പക്കൽ നിന്നും പണം നിക്ഷേപിക്കുന്നതിനുള്ള സ്ലിപ്പും പണവും വാങ്ങി ആ കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥൻ കൗണ്ടർ അടച്ചു കൊണ്ട് ഒരു ബോർഡ് വെച്ചു "Lunch Break 1:45 to 2:15PM" എന്റെ മുന്നിൽ നിന്ന ആൾ പണം അടച്ചു പോയി. ഞാൻ കൗണ്ടറിൽ എത്തിയപ്പോൾ "അപ്പുറത്തെ കൗണ്ടരിൽ ഉടനെ ആൾ വരും അവിടത്തെ ക്യുവിൽ നിൽക്കാൻ" പറഞ്ഞ് ആ ഉദ്യോഗസ്ഥനും സ്ഥലം വിട്ടു. എന്റെ പുറകിൽ അപ്പോൾ നാലു പേർ വേറേയും നിൽപ്പുണ്ടായിരുനു.

ജീവനക്കാരൻ ഇല്ലാത്ത കൗണ്ടറിലെ ക്യൂ അപ്പോഴേയ്ക്കും വളർന്നിരുന്നു. ഞാൻ ആ ക്യു വിൽ നിൽക്കണമെങ്കിൽ ഇനി പത്താമനോ പതിനൊന്നമനോ ആകണം. 1:45 മുതൽ 2:15 വരെ ബാങ്കിടപാടുകൾ നടക്കില്ല എന്ന് ഒരു ബോർഡും അവിടെ എങ്ങും പ്രദർശിപ്പിച്ചിരുന്നുമില്ല. അങ്ങനെ എങ്കിൽ ക്യു വിൽ ആൾ നിൽക്കുന്ന സമയത്ത് പറയണം. ഇത് കൗണ്ടറിൽ ആൾ എത്തുമ്പോൾ ജീവനക്കാരൻ എഴുന്നേറ്റു പോകുന്ന നടപടി ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. നല്ല ദേഷ്യം വന്നു. നേരെ മാനേജറുടെ ക്യാബിനിൽ ചെന്നു അദ്ദേഹത്തോട് പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപ "അവർ ഊണുകഴിച്ചു വന്നാലെ ഇനി പണം സ്വീകരിക്കാൻ പറ്റൂ. സ്റ്റാാഫില്ല. ഇവിട ഇതൊക്കെയേ നടക്കൂ"

ജീവനക്കാരുടെ കുറവുകാരണം മുൻപ് പാസ്സ്ബുക്ക് പതിപ്പിക്കാൻ 3 പ്രാവശ്യം പോകേണ്ടിവന്നു. അത് പാസ്സ്പോർട്ട് എടുക്കുന്നതിന് (തത്കാലിൽ) 2 അഡ്രസ്സ് പ്രൂഫ് വേണമായിരുന്നു. അതിൽ ഒന്ന് സർക്കാർ ബാങ്കിൽ നിന്നുള്ള പാസ്സ്ബുക്കിന്റെ കോപ്പിയാണ്. ഈ അവസ്ഥയ്ക്കെതിരെ പരാതി പറയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അത്തരം പരാതികൾ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? സമാന അനുഭവസ്ഥരുടെ അഭിപ്രയങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ വിഷയത്തിൽ ഗൂഗിൾ പ്ലസ്സിലും ഫേസ്ബുക്കിലും നടന്ന ചർച്ചകൾ

  1. ഗൂഗിൾ പ്ലസ്സ്
  2. ഫേസ്ബുക്ക്

Monday, May 11, 2015

പഞ്ചവടിപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു

"പഞ്ചവടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു" എന്ന ഈ തലക്കെട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പം തോന്നുണ്ടോ? കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 1984-ലെ മലയാളസിനിമ നിങ്ങളുടെ ഓർമ്മയിൽ വന്നോ? എങ്കിൽ നിങ്ങൾ ആലോചിച്ചത് ശരിയാണ്. കോടികൾ മുടക്കിയ നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഉപയോഗയോഗ്യമല്ലാതായി മാറിയ ഒരു പാലത്തിന്റെ കഥയാണ് ഇത്. പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു എന്ന ഈ വാർത്ത ഞങ്ങൾ വൈപ്പിൻ നിവാസികളെ സംബന്ധിച്ച് ഒരു സന്തോഷവാർത്തയാണ്. നീണ്ടനാളത്തെ യാത്രാദുരിതത്തിന് ഇതോടേ അറുതിയാവും എന്ന് കരുതുന്നു. പാലം തുറന്നുകൊടുത്തതായി 10/05/2015-ൽ മലയാളമനോരമയിൽ വന്ന വാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു.
പാലം തുറന്നുകൊടുത്തതായി 10/05/2015-ലെ മലയാളമനോരമയിൽ വന്ന വാർത്ത.

ഇനി ഈ പാലത്തിന്റെ ചരിത്രത്തിലേയ്ക്ക്.   ഈ പാലത്തെ കുറിച്ച് മാതൃഭൂമി 10/10/2013-ൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ ഫീച്ചർ ഞാൻ ചേർക്കുന്നു. ഈ ഫീച്ചർ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാലപ്പഴക്കം കൊണ്ടാവാം ഇത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതെങ്കിലും പത്രമാദ്ധ്യമത്തിൽ ഈ വിഷയത്തിൽ വന്ന ഏറ്റവും നല്ല ലേഖനം മാതൃഭൂമിയിൽ വന്ന ഈ സ്പെഷ്യൽ ഫീച്ചർ ആണ്.
*********************************************************************************
മെട്രോ വേഗത്തില്‍ നഗരം കുതിക്കുകയാണ്. നിരനിരയായി മേല്‍പാലങ്ങള്‍, വര്‍ഷാവര്‍ഷം ഉയരുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റ് പോലെ ഒരു പാലം നിലയുറപ്പിച്ചിട്ടുണ്ട് ഗോശ്രീ റോഡില്‍. പണിതുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം ട്രയല്‍ റണ്ണിനായി ഈ റെയില്‍വേ മേല്‍പാലം തുറന്നിരുന്നു. അപ്പോഴേക്കും അപ്രോച്ച് റോഡ് ഇരുന്നതോടെ എന്നെന്നേക്കുമായി അടയ്‌ക്കേണ്ട സ്ഥിതിയായി. ഗോശ്രീയില്‍ ബോള്‍ഗാട്ടി-വല്ലാര്‍പാടം പാലത്തിന് സമാന്തരമായി വരുന്ന ഈ റെയില്‍വേ മേല്‍പാലം എന്നുതീരുമെന്ന് ദൈവം തമ്പുരാന് മാത്രം അറിയാം എന്നതാണ് വൈപ്പിന്‍കരക്കാരുടെ പക്ഷം. ഗോശ്രീ പാലങ്ങള്‍ വന്നതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ നോക്കുകുത്തിയായി ഒരു വശത്തുനില്‍ക്കുന്ന ഈ 'പഞ്ചവടിപ്പാലം' കണ്ണിലെ കരടാകുകയാണ്. പാലം പണി അന്തമില്ലാതെ നീളുന്നതോടെ വല്ലാര്‍പാടം ടെര്‍മിനലിലേക്ക് പായുന്ന കണ്ടെയ്‌നര്‍ ലോറികളുടേയും ചരക്ക് ട്രെയിനുകളുടേയും ഇടയില്‍ ഇനിയും ഏറെ നാള്‍ ജനം വീര്‍പ്പുമുട്ടേണ്ടിവരുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ പറയുന്നത്.

നഷ്ടസ്വപ്നങ്ങള്‍
ഒരു വര്‍ഷം മുമ്പാണ് വേമ്പനാട് റെയില്‍വേ ക്രോസിന് മുകളിലൂടെ മേല്‍പാലം വന്നത്. 2010ഓടെ പാലം പണി തുടങ്ങി 2012ഓടെ തുറന്നെങ്കിലും മാസങ്ങള്‍ക്കകം ഇത് ഉപയോഗ ശൂന്യമായി. ചെറിയ വണ്ടികള്‍ കടന്നുപോകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതും നിര്‍ത്തി. രണ്ടാം ഗോശ്രീ പാലത്തിന് സമാന്തരമായി വന്ന ഈ പാലത്തിന്റെ ഒരു സ്പാന്‍ ഇരുന്നുപോയതാണ് പ്രശ്‌നമായത്. വല്ലാര്‍പാടം ഭാഗത്ത് അപ്രോച്ച് റോഡില്‍നിന്ന് പാലത്തിലേക്കുള്ള ഗ്യാപ് സ്ലാബാണ് ഇരുന്നുപോയത്. 50 സെ.മീറ്ററാണ് ആദ്യമിരുന്നുപോയതെങ്കിലും നികത്തിയെടുത്ത നിലത്ത് പിന്നീട് ദിവസവും പൈലുകള്‍ താഴുന്ന സ്ഥിതിയായി. ഇത് പരിഹരിക്കാന്‍ സമയക്രമം പറയാനാകില്ലെന്ന് അന്നേ ജോലി ഏറ്റെടുത്ത എന്‍.എച്ച്.എ.ഐ. പറഞ്ഞിരുന്നു. പൂഴിയായ മണ്ണ് ഉറപ്പിച്ച് പണിതതിനാല്‍ ഇത് പലയിടത്തും സാധാരണമാണെന്നായിരുന്നു ഇവരുടെ പക്ഷം. ഏതായാലും വല്ലാര്‍പാടത്തെഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പാലമിപ്പോള്‍ യാതൊരു ഉപയോഗവുമില്ലാതായിരിക്കുകയാണ്. 27 സ്പാനുകളായി 836 മീ. നീളമാണ് മേല്‍പാലത്തിനുള്ളത്. ഭൂമി നികത്തിയെടുത്ത പ്രദേശമായിരുന്നതിനാല്‍ അപ്രോച്ച് റോഡിന്റെ ഓരോ 20 സെ.മീ ഉറപ്പാണെന്ന് ബോദ്ധ്യപ്പെട്ടായിരുന്നു പണി നടന്നത്. പാലം തുറന്ന ശേഷം നിലവിലുള്ള ഗോശ്രീ പാലത്തിന്റെ മൂന്ന് സ്പാനുകള്‍ ഉയര്‍ത്തി പുതിയതുമായി കൂട്ടിച്ചേര്‍ത്ത് റയില്‍ പാളത്തിന് മുകളിലൂടെയാക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതോടെ കണ്ടെയ്‌നര്‍ റോഡില്‍ വല്ലാര്‍പാടത്ത് രണ്ടുപാലങ്ങളിലൂടെ നാലുനിര ഗതാഗതം സാധ്യമാകുമെന്നുള്ളത് പാഴ്‌വാക്കായിരിക്കുകയാണ്. നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവാണ് പാലം തകരാന്‍ കാരണമായതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല. അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിതിയിലും പിഴവുണ്ടായിരുന്നു. പാലം വന്നുചേരുന്ന ഭാഗത്തെ മണല്‍ ഊര്‍ന്നുപോകുകയും സ്ലാബ് ഇടിഞ്ഞുതാഴുകയും ചെയ്തത് ഇങ്ങനെയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഗ്യാപ് സ്ലാബ് ഇരുന്നത്, പാലം നിര്‍മ്മിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കരാര്‍ ഏല്‍പിച്ചതോടെയായിരുന്നുവെന്ന നിലപാടിലായിരുന്നു അധികൃതര്‍.

കളമശ്ശേരിവരെ നീളുന്ന നാലുവരി ദേശീയ പാതയിലേക്ക് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിനെ ബന്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലത്തോടൊപ്പം പാതനിര്‍മ്മാണവും നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ ഇപ്പോഴുള്ള ഗോശ്രീ പാലത്തിന്റെ കുറച്ച് ഭാഗം ഉയര്‍ത്തി മേല്‍പാലത്തിന് ഒപ്പമാക്കുന്ന ജോലികളും നടക്കേണ്ടതുണ്ട്. മെയ് 2014 നകം ഇതോടൊപ്പമുള്ള രണ്ടുവരി ഹൈവേ പൂര്‍ത്തിയാക്കുമെന്നും പറയുന്നുണ്ട്. സോമ എന്റര്‍പ്രൈസസാണ് റോഡിന്റെ ജോലി നിര്‍വഹിക്കുന്നത്. 17.2 കി.മീറ്ററുള്ള മൂലമ്പിള്ളി-വല്ലാര്‍പാടം റോഡ് എന്‍.എച്ച് 17ഉം 47ഉം ആയി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. 

പൊറുതിമുട്ടി ഗോശ്രീ യാത്ര
മേല്‍ പാലം പണി എങ്ങുമെത്താതെ നീളുന്നത് വൈപ്പിന്‍കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ബോള്‍ഗാട്ടി-വല്ലാര്‍പാടം ഗോശ്രീക്ക് സമാന്തരമായുള്ള മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. കണ്ടെയ്‌നര്‍ ലോറികള്‍ക്ക് സുഗമ സഞ്ചാരം ഒരുക്കാന്‍ എന്‍.എച്ച്.എ.ഐ. പണിയുന്ന പാലം വൈപ്പിന്‍, വല്ലാര്‍പാടം, പുതുവൈപ്പ്, കൊടുങ്ങല്ലൂര്‍ യാത്രകള്‍ക്കുള്ള ബദല്‍ പാതകൂടിയാകുമെന്നായിരുന്നു കരുതിയിരുന്നത്. 

പാലം തുറക്കാത്തത് ഗോശ്രീയിലൂടെയുള്ള യാത്ര ഇപ്പോള്‍ നരകതുല്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കിട്ട് കണ്ടെയ്‌നര്‍ റോഡ് സംഗമിക്കുന്ന ഭാഗത്ത് ട്രാഫിക് നിയന്ത്രണം നടക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ വരെ നീളുന്ന ഗതാഗതക്കുരുക്കും ഈ ഭാഗത്തുണ്ടാകാറുണ്ട്. രാവിലെയും വൈകീട്ടും ഡി.പി. വേള്‍ഡിലേക്കെത്തുന്ന കണ്ടെയ്‌നര്‍ ട്രെയിനിനായി വേമ്പനാട് റെയില്‍വേ ക്രോസ് അടയ്ക്കുന്നതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇടയ്ക്കിടെ കണ്ടെയ്‌നര്‍ ലോറികള്‍ ബ്രേക്ക്ഡൗണാകുന്നതും റോഡിലെ കുരുക്കിന് കാരണമാകുന്നുണ്ട്. അടുത്തിടെ റെയില്‍വേയുടെ 25000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന കേബിളുകള്‍ താങ്ങി നിര്‍ത്തുന്ന ദണ്ഡില്‍ ലോറിയിടിച്ച് വന്‍ ദുരന്തം നടക്കേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഹൈക്കോടതി 
ജങ്ഷന്‍, ഗോശ്രീ ജങ്ഷന്‍ എന്നിവിടങ്ങളില്‍ വരെ നീളുന്ന വാഹനങ്ങളുടെ നീണ്ടനിരയും കുരുക്കിനെ തുടര്‍ന്ന് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍,പറവൂര്‍, മുനമ്പം, വടക്കോട്ടുള്ള ജില്ലകള്‍ എന്നിവിടങ്ങളിലേക്ക് അണുവിട ചലിക്കാനാകാതെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ്സുകളും കുരുങ്ങാറുണ്ട്. ആംബുലന്‍സില്‍ കൊണ്ടുവരുന്ന അത്യാസന്ന രോഗികളും ഈ കുരുക്കില്‍ വലയുകയാണ്. മേല്‍പാലം നിര്‍മ്മാണം തുടങ്ങിയതോടെ പ്രവര്‍ത്തനം നിലച്ച മറ്റ് ഗോശ്രീ പാലങ്ങളിലെ വഴിവിളക്കുകളും ശരിയാക്കേണ്ടതുണ്ട്. 120ഓളം ലൈറ്റുകളുള്ളതില്‍ വിരലിലെണ്ണാവുന്ന വിളക്കുകള്‍ പോലും ഇപ്പോള്‍ തെളിയുന്നില്ല. റെയില്‍ക്രോസില്‍ പോലും ലൈറ്റ് തെളിയാത്തതും റോഡിലെ കുഴികളും ഈ 
റോഡിലൂടെയുള്ള രാത്രി ഗതാഗതം ഏറെ ക്ലേശകരമാക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പാര്‍ക്കിങ് ബ്രിഡ്ജ്
ഉപയോഗശൂന്യമായ പാലം തുണയായത് കണ്ടെയ്‌നര്‍ ലോറിക്കാര്‍ക്കാണ്. പാലത്തിന്റെ അപ്രോച്ച് റോഡിപ്പോള്‍ കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിങ്ങ് ഏരിയയായിരിക്കുകയാണ്. പാലത്തിലേക്കുള്ള പ്രവേശനഭാഗം കല്ലുകെട്ടി തിരിച്ചുവെച്ചിട്ടുണ്ടെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വശങ്ങളിലുടെ വണ്ടി കയറ്റുന്നതിനാല്‍ ഈ ഭാഗം ഇടിയുന്നുമുണ്ട്. കൂടാതെ റോഡിന് കുറുകെ വന്ന് ലോറികള്‍ വളയ്ക്കുന്നത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. 
ചെറുവാഹനങ്ങള്‍ക്ക് പോകാന്‍സൗകര്യമൊരുക്കും - കളക്ടര്‍ മേല്‍പാലനിര്‍മ്മാണം പുരോഗമിക്കുകയാണെന്നും അടിയന്തരമായി ചെറുവാഹനങ്ങളെങ്കിലും കടത്തിവിടുന്ന രീതിയില്‍ നവീകരിക്കുമെന്നും കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു. എന്‍.എച്ച്.എ.ഐ. ടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണിനടത്തുകയാണ്. പാലം ഉപയോഗ യോഗ്യമാക്കാന്‍ വല്ലാര്‍പാടം ഭാഗത്ത് 136 മീറ്ററോളം നീളം കൂട്ടേണ്ടതുമുണ്ട്. എന്‍.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടര്‍ സി.ടി എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് എന്‍.ഐ.ടി. യുമായി സഹകരിച്ച് പഠനം നടത്തിയതനുസരിച്ചാണ് നിലവിലെ പരിഹാരമുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ടെര്‍മിനലില്‍ വരുന്ന ചരക്കുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനയാണ് പകലും ടെയിനുകള്‍ വരുന്നതിന് കാരണം. താത്കാലികമായി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനുള്ള സൗകര്യമൊരുക്കി ഇത് പരിഹരിക്കാന്‍ ശ്രമമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
(കടപ്പാട് മാതൃഭൂമി)
*********************************************************************************
10/10/2013 നു ശേഷം പിന്നേയും ഒന്നരവർഷം കഴിഞ്ഞു ഈ പാലം ഗതാഗതയോഗ്യമാവാൻ. ഞാൻ സത്യത്തിൽ കരുതിയിരുന്നത് നല്ല തൊലിക്കട്ടിയുള്ള ഏതെങ്കിലും രാഷ്‌ട്രീയനേതാവ് ഈ പഞ്ചവടിപ്പാലം തുറന്നുകൊടുക്കാൻ എഴുന്നള്ളും എന്നാണ്. അങ്ങനെയെങ്കിൽ അറ്റകുറ്റപ്പണി കഴിഞ്ഞാലും പിന്നെയും കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വന്നേനെ. എന്നാൽ ഇന്ന് മനോരമയിലെ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി 2012 മുതൽ മൂന്നുവർഷത്തെ കാത്തിരിപ്പിനു ശേഷം ഇപ്പോഴെങ്കിലും പാലം തുറന്നല്ലൊ. നല്ലത്. കുഴുപ്പിള്ളിയിലെ എന്റെ വീട്ടിൽ നിന്നും ഹൈക്കോടതി വഴിയാണ് കളമശ്ശേരിയിലെ ജോലിസ്ഥലത്തേയ്ക്ക് വർഷങ്ങളായി പോയിക്കൊണ്ടിരുന്നത്, ഗോശ്രീ റോഡിലെ ഗതാഗതക്കുരുക്കും, മെട്രോ നിർമ്മാണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്കും മൂലം കഴിഞ്ഞ ഒരു വർഷമായി പറവൂർ - ആലുവ - കളമശ്ശേരി വഴിയാണ് യാത്ര. ഇനി മെട്രോ മൂലമുള്ള ഗതാഗതക്കുരുക്കിനും കൂടീ പരിഹാരമായാൽ വീണ്ടൂം പഴയ റൂട്ടിലേയ്ക്ക് മാറാം എന്ന ആശ്വാസം ഉണ്ട്.

ഈ വാർത്തയിൽ ഉള്ള മറ്റൊരു ആശങ്ക റെയിൽവെ മേല്പാലം തുറന്നതിനൊപ്പം ഇപ്പോൾ ഉപയോഗത്തിലുള്ള പാലം അടച്ചതായും അതിൽ ഉടൻ തന്നെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വാർത്തയിൽ പറയുന്നു. വല്ലാർപാടം കണ്ടെയ്നർ റോഡിൽ നിർമ്മിച്ച പാലങ്ങളിൽ മറ്റു രണ്ടെണ്ണം കൂടി ഇതുപോലെ ഗതാഗതത്തിനു തുറന്നുകൊടുത്ത് മാസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചതാണ് ചരിത്രം. രണ്ട് പാലങ്ങളിൽ കോൺക്രീറ്റ് തകർന്ന് വലിയ കുഴികൾ ഉണ്ടായതിനാൽ ഓരോ സ്പാനുകൾ വീതം മാറ്റിവെയ്ച്ചു. ആ പഴയ അനുഭവം ഉള്ളതിനാൽ നിലവിലെ പാലം പെട്ടന്ന് പുനർനിർമ്മാണത്തിനായി പൊളിക്കുന്നതിനോട് യോജിപ്പില്ല. പുതിയ ഓവർബ്രിഡ്ജിലൂടെ ഏതാനും മാസം വാഹനങ്ങൾ കടന്നു പോയി അതിന്റെ ഉറപ്പ് സംശയാതീതമായി തീർച്ചപ്പെടുത്തിയ ശേഷം മാത്രം നിലവിലെ രണ്ടാം ഗോശ്രീപാലം പൊളിച്ചാൽ മതി എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

Thursday, May 07, 2015

സൽമാൻ ഖാൻ ശിക്ഷിക്കപ്പെടുമ്പോൾ

സൽമാൻ ഖാൻ കേസ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹനീയതയാണോ കാണിക്കുന്നത്? അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല. കാരണം ഒരു കേസ് ദൃക്സാക്ഷികൾ ഉണ്ടായിട്ടും 13 വർഷം വേണ്ടിവന്നു ഒരാൾ കുറ്റക്കാരനെന്ന് കണ്ടെത്താൻ. എന്നാൽ ആ കുറ്റവാളിയ്ക്ക് ജാമ്യം കിട്ടാൻ ഏതാനും മണിക്കൂറുകൾ മാത്രം മതിയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും ഹരീഷ് സാൽവെ എത്തുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കാൻ മുംബൈ ഹൈക്കോടതിയിൽ ജ്ഡ്ജി കാത്തുനിന്നു. രണ്ടുദിവത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതാകട്ടെ സാങ്കേതികമായ കാരണങ്ങൾ പറഞ്ഞും. ജാമ്യാപേക്ഷകൊടുക്കാൻ സെഷൻസ്‌കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പ്രതിഭാഗത്തിനു കിട്ടിയിട്ടില്ല എന്നതാണ് രണ്ടു ദിവസത്തെ / പകർപ്പ് കിട്ടുന്നതു വരെ ജാമ്യം നൽകുന്നതിനുള്ള കാരണം. ഇത്തരം ഒരു 'നീതി' സാധാരണക്കാരനു ലഭിക്കുമോ എന്നതിൽ ആർക്കും സംശയം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.

ഈ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെടാൻ കാരണം സൽമാന്റെ ഗണ്മാൻ ആയിരുന്ന പോലീസ് കോൺസ്റ്റ്രബിൽ രവീന്ദ്ര പാട്ടീലിനെ മൊഴിയും നിലപാടുകളും ആണ്. അപകടം നടന്ന് അവസരത്തിൽ വാഹനം ഓടിച്ചിരുന്നത് സാൽമാൻ ആണെന്നും വേഗം കുറയ്ക്കണമെന്ന തന്റെ അഭ്യർത്ഥന സൽമാൻ ചെവിക്കൊണ്ടില്ലെന്നും, അപകട സമയത്ത് സൽമാൻ മദ്യപിച്ചിരുന്നു എന്നു അദ്ദേഹം മൊഴി നൽകി. പല സമ്മർദ്ദങ്ങളെയും അതിജീവിച്ച് അദ്ദേഹം തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനു ജോലി നഷ്ടപ്പെടുകയും വീട്ടുകാർ പോലും ഉപേക്ഷിച്ച അദ്ദേഹം ക്ഷയം പിടിച്ച് മരിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

12 വർഷം കഴിഞ്ഞ ശേഷമാണ് അപകട സമയത്ത് താൽ അല്ല തന്റെ ഡ്രൈവർ ആണ് വണ്ടി ഓടിച്ചിരുന്നതെന്ന് അവകാശവാദവുമായി സൽമാൻ ഖാൻ കോടതിയിൽ എത്തുന്നതുന്ന്. അതിനിടയിൽ 304ആം വകുപ്പ് ചേർത്തത് സംബന്ധിച്ച (മനപൂർവ്വമല്ലാത്ത നരഹത്യ) തർക്കം സുപ്രീംകൊടതിയിൽ വരെ  എത്തുകയും സുപ്രീം കോടതി 304 ചേർത്തത് അംഗീകരിക്കുകയും ചെയ്തു. അതാണ് സൽമാൻ ഖാന് 5 വർഷം തടവുകിട്ടാൻ കാരണം.

ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ  ഈ അപകടത്തിന്റെ ഇരകൾ ആയവർക്ക് നഷ്ടപരിഹാരം ഒന്നും പരാമർശിച്ചിട്ടില്ല. 2002-ൽ മുംബൈ ഹൈക്കോടതി ഇടക്കാല നഷ്ടപരിഹാരമായി 19 ലക്ഷം രൂപ ഈ അപകടത്തിന്റെ ഇരകളായവർക്കും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുമായി കെട്ടിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഖാൻ കുടുംബം ആ തുക കെട്ടിവെയ്ക്കുകയും ചെയ്തു. ആ തുക പോലും പലർക്കും ഇപ്പോഴും കിട്ടിയിട്ടില്ല. ഈ കേസിൽ കുറ്റവാളിയായ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെടുക എന്നതുപോലെ തന്നെ പ്രധാനമാണ് ഇരകൾക്ക്  അർഹിക്കുന്ന നഷ്ടപരിഹാരം അപകടത്തിനുത്തരവാദിയായ വ്യക്തിയിൽ നിന്നും ഈടാക്കി നൽകുക എന്നത്. ആ വിഷയത്തിൽ സെഷൻസ് കോടതിയുടെ ഈ വിധി തികഞ്ഞ അനീതിയാണ് ഇരകളോട് കാണിച്ചതെന്ന് പറയേണ്ടി വരും. 

അതിലെല്ലാം പുറമെ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടതിൽ ബോളിവുഡിലേയും അതുപോലെ സാൽമാൻ ഖാന്റെ സുഹൃത്തുക്കളുടെയും ആയി വന്നിട്ടുള്ള പ്രതികരണങ്ങൾ ഏറ്റവും ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യത്വം എന്നത് ഇവരിൽ പലർക്കും തൊട്ടുതീണ്ടിയിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. മദ്യലഹരിയിൽ ലക്ക് കെട്ട് വാഹനം ഓടിച്ച സൽമാൻ ഖാനല്ല മറിച്ച് തലചായ്ക്കാൻ മറ്റിടം ഇല്ലാതെ വഴിവക്കിൽ കിടന്നുറങ്ങിയ ദരിദ്രരാണ് അവരിൽ പലരുടേയും കണ്ണിൽ കുറ്റക്കാൻ. Shame on you people.

References:
  1. http://www.thehindu.com/news/national/2002-hitandrun-case-salman-khan-sentenced-to-5-years-in-jail/article7176746.ece
  2. http://www.southlive.in/news-national/salman-khan-faces-verdict-today-2002-hit-and-run-case/7971
  3. http://www.thehindu.com/news/cities/mumbai/verdict-in-salman-khan-hit-and-run-case/article7175859.ece
  4. http://www.ndtv.com/video/player/the-buck-stops-here/the-salman-khan-verdict-bollywood-plays-victim-forgets-the-real-victims/366492
  5. http://www.asianetnews.tv/magazine/article/27062_The-story-of-a-bodyguard-who-died-alone--saying-it-was-Salman-behind-the-wheel
  6. http://www.asianetnews.tv/enews/article/27053_abhijeets-tweet-on-salman-verdict
  7. http://www.ndtv.com/opinion/salman-khan-let-down-most-by-his-lawyers-760911?utm_source=taboola-dont-miss
  8. http://bombayhighcourt.nic.in/generatenewauth.php?auth=cGF0aD0uL2RhdGEvY3JpbWluYWwvMjAxNS8mZm5hbWU9QVBFQUw1NTAxNTA2MDUxNS5wZGYmc21mbGFnPU4=
  9. http://www.southlive.in/news-national/salman-khan-convicted-we-just-want-compensation-says-wife-man-who-died/8015
  10. http://www.dnaindia.com/mumbai/report-salman-khan-hit-and-run-prove-you-are-legal-heirs-for-compensation-bombay-high-court-tells-victim-s-kin-2007182

Saturday, March 14, 2015

കേരളനിയമസഭയിൽ അപമാനിക്കപ്പെട്ട ജനാധിപത്യം


കേരളനിയമസഭയിലെ തനിതറകളായ സമാജികർക്ക്, ഇത് പഞ്ചവടിപ്പാലം 1984-ൽ ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ചലച്ചിത്രം ആണ്. നിങ്ങളിൽ ഇതു കാണാത്തവർ ഇനിയും ഉണ്ടെങ്കിൽ കണ്ടിരിക്കണം. അല്ലെങ്കിൽ എല്ലാവർക്കും കൂടി കാണാൻ കൈരളിയിൽ ഒരു പ്രത്യേക പ്രദർശനം നടത്തിയാലും വിരോധമില്ല. ദുശ്ശാസന കുറുപ്പിനേയും, മണ്ഡോദരി അമ്മയേയും, പഞ്ചവടി റാഹേലിനേയും, ഇസഹാക്ക് തരകനേയും, ശിഖണ്ഡി പിള്ളയേയും നിങ്ങളിൽ തന്നെ ഇപ്പോഴും കാണാൻ സാധിക്കും. അല്പം ആത്മാഭിമാനം ഉള്ളിൽ ഉണ്ടെങ്കിൽ ഇതൊക്കെ കണ്ടാലെങ്കിലും സ്വയം ഒരു ആത്മനിന്ദ തോന്നണം. അതുണ്ടാവുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടുകാര്യമില്ല, ഞങ്ങൾ ജനങ്ങളുടെ ഗതികേട്.

ഞങ്ങൾ തിരഞ്ഞെടുത്തുപോയി എന്ന വലിയ തെറ്റിന്റെ പേരിൽ ഞങ്ങൾക്കില്ലാത്ത പല വിശേഷാവകാശങ്ങളും നിങ്ങൾ അനുഭവിക്കുന്നുണ്ടല്ലൊ. ആ അവകാശങ്ങൾ ഉള്ളതുകൊണ്ടാണ് എന്തു തെമ്മാടിത്തരവും നിങ്ങൾ സഭയുടെ ഉള്ളിൽ കാണിച്ചാലും ഒന്നിനും ശിക്ഷ അനുഭവിക്കേണ്ടി വരാത്തത്. സാമജികർ ഓർക്കുന്നുണ്ടാവും കഴിഞ്ഞ സമ്മേളനത്തിൽ മാസങ്ങളായി പെൻഷൻ മുടങ്ങിയതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വിഷമിക്കുന്ന സഹപ്രവർത്തകരുടെ ബുദ്ധിമുട്ടുകളിലേയ്ക്ക് സഭയുടെ ശ്രദ്ധക്ഷണിക്കാൻ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം വിളിച്ച കെ എസ് ആർ ടി സി പെൻഷൻ‌കാരനായ സതീഷ് എന്ന തിരുവനന്തപുരം പേട്ട സ്വദേശിയെ. അന്ന് സഭയുടെ പ്രത്യേക അവകാശങ്ങളിൽ കടന്നുകയറിയതിന്, സഭയുടെ ചട്ടങ്ങൾ ലംഘിച്ചതിന് അദ്ദേഹത്തെ ഒരു ദിവസത്തെ തടവിനാണ് നിങ്ങൾ സംഭാംഗങ്ങൾ ശിക്ഷിച്ചത്. ഇന്ന് നിങ്ങൾ കാണിച്ച അവകാശലംഘനങ്ങൾക്ക്, തെമ്മാടിത്തരത്തിന്, കേരളനിയമസഭയെ ഏറ്റവും അപഹാസ്യമാക്കിയതിന് എന്തു ശിക്ഷയാണ് നിങ്ങൾ ഓരോരുത്തരും അർഹിക്കുന്നതെന്ന് സ്വയം തീരുമാനിക്കുക. ഇത്രയും വൃത്തികെട്ട സംഭവങ്ങൾ ഉണ്ടായിട്ടും അല്പം പോലും ജാള്യതയില്ലാതെ പിന്നെയും മാദ്ധ്യമങ്ങളേയും ജനങ്ങളേയും അഭിമുഖീകരിക്കുന്ന നിങ്ങളുടെ മാനസികനിലയിൽ ആശങ്കയുണ്ട്. ഓർക്കുക ഈ അവകാശങ്ങൾ നിങ്ങളുടെ ജീവിതാന്ത്യം വരേയ്ക്കും ആരും നിങ്ങൾക്ക് തന്നതല്ല, കേവലം അഞ്ചുവർഷത്തേയ്ക്ക് മാത്രമാണ് ഈ അവകാശങ്ങൾ അതുകഴിഞ്ഞ് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈ തെമ്മാടിത്തരങ്ങൾക്ക് മറുചോദ്യം ചോദിക്കാൻ കഴിവുള്ള ഒരു ജനത ഇവിടെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 

Saturday, February 14, 2015

ഡീസൽ വിലയും ബസ്സ് ചാർജ്ജും

കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടും ആനുപാതികമായി ബസ്സ് ചാർജ്ജ് കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചർച്ച (ന്യൂസ് അവർ, 12/02/2015) ആണ് താഴെയുള്ള വീഡിയോ
ഈ വിഷയത്തിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേർക്കുന്നു

സാധാരണജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം ചർച്ചയ്ക്കെടുത്ത് ഏഷ്യാനെറ്റിനു നന്ദി. ബസ്സ് ചാർജ്ജ് വർദ്ധന സംബന്ധിക്കുന്ന വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവും ഒറ്റക്കെട്ടാണ്. കെ എസ് ആർ ടി സിയുടെ പേരു പറഞ്ഞാണ് ബസ്സ് ചാർജ്ജ് പലപ്പോഴും സർക്കാർ വർദ്ധിപ്പിക്കുന്നത്. അതിന്റെ ഗുണം ഉണ്ടാകുന്നത് സ്വകാര്യ ബസ്സുടമകൾക്കും. ഡിജോ കാപ്പനെ പോലുള്ളവരുടെ പരിശ്രമങ്ങൾ മാത്രമാണ് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. എന്റെ അനുഭവത്തിൽ മറ്റൊരു കൊള്ള അശാസ്ത്രീയമായ ഫെയർ സ്റ്റേജ് സംവിധാനം ആണ്. കിലോമീറ്റരിനു 64 പൈസ എന്ന നിരക്ക് നിശ്ചയിച്ചിട്ടുള്ള നാട്ടിൽ വടക്കൻ പറവൂരിൽ നിന്നും വരാപ്പുഴ പാലം വഴി ഇടപ്പിള്ളി വരെയുള്ള 17 കിലോമീറ്റർ യാത്രചെയ്യാൻ 18രൂപ ഓർഡിനറി ബസ്സിൽ ടിക്കെറ്റെടുക്കേണ്ട ഗതികേടിലാണ് (http://goo.gl/P0Gtiw) നാട്ടുകാർ. പല സംഘടനകളും റസിഡൻസ് അസ്സോസിയേഷനും പരാതിപ്പെട്ടതനൂസരിച്ച് എറണാകുളം ആർ ടി എ ഒരു പോയിന്റ് എടുത്തുകളഞ്ഞ് ബസ്സ് ചാർജ്ജ് കുറയ്ക്കാൻ ശ്രമിച്ചു എങ്കിലും ബസ്സുടമകൾ അതിനെതിരെ ഹൈക്കോടതിയിൽ പോയി. ഇത്തരം കേസുകളിൽ എങ്ങനെയാണ് ബസ്സുടമകൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നത് പ്രത്യേകം അന്വേഷിക്കേണ്ട വിഷയമാണ്. ആരാണ് ബസ്സുടമകൾക്ക് വേണ്ടി തോറ്റുകൊടുക്കുന്നത്? വടക്കൻ പറവൂർ - വൈറ്റില റൂട്ടിൽ നിലവിലുള്ള ഫെയർ സ്റ്റേജുകൾ ഏതെന്ന എന്റെ ചോദ്യത്തിനു വിവരാവകാശനിയമപ്രകാരം എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ 03/09/2014-ൽ നൽകിയ നൽകിയ മറുപടിയിൽ (http://goo.gl/MbZL0P) പറയുന്നത് ഫെയർ സ്റ്റേജ് പോയിന്റുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നും പ്രസ്തുത വിഷയം അന്വേഷിക്കാൻ എറണാകുളം മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് എന്നെ അറിയിക്കാം എന്നുമാണ്. അഞ്ചുമാസം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ വ്യക്തമായ മറുപടി എനിക്ക് തന്നിട്ടില്ല. ഒരു റൂട്ടുലെ ഫെയർ പോയിന്റുകളും അങ്ങോട്ടുള്ള ടിക്കറ്റ് നിരക്കും ബസ്സിൽ പ്രദർശിപ്പിക്കണം എന്നാണ് നിയമം. എത്ര ബസ്സുകളിൽ ഫെയർ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് നിരക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബസ്സുകൾക്കെതിരെ നടപടി ഉണ്ടാകാത്തത്? ഇതെല്ലാം ഒരു കൊള്ളസംഘമാണ് എന്നതാണ് എന്റെ ഉത്തരം. 

എറണാകുളത്ത് വാതിലുകൾ ഇല്ലാത്ത സ്വകാര്യബസ്സുകളിൽ നിന്നും ആളുകൾ വീണ്ട് ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കൂടിയ അവസരത്തിൽ എറണാകുളം ആർ ടി എ എല്ലാ ബസ്സുകൾക്കും വാതിലുകൾ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ബസ്സുടമകൾ ഈ ഉത്തരവിനെതിരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടിയെ സമീപിക്കുകയും എറണാകുളം ആർ ടി എയുടെ ഉത്തർന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിട്ടി സ്റ്റെ ചെയ്യുകയും ചെയ്തു. അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എറണാകുളം ആർ ടി എ സർക്കാരിനോട് അനുവാദം അഭ്യർത്ഥിച്ചിട്ടും ഇതുവരെ നൽകിയിട്ടില്ലെന്നാണ് എന്റെ അറിവ്.

സ്വകാര്യ ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടാലും അതു നൽകാൻ പലപ്പോഴും ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥർ തയ്യാറാവില്ല. ലഭ്യമല്ല, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടു, സമയക്രമം സൂക്ഷിക്കുന്ന പതിവില്ല ഇങ്ങനെയുള്ള മറുപടികൾ (http://goo.gl/vXIuGD) ആണ് പലപ്പോഴും ലഭിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇവിടം ഭരിക്കുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരല്ല, ബസ്സ് മുതലാളിമാർക്ക് ഒത്താശചെയ്യുന്ന സർക്കാരും ഉദ്യോഗസ്ഥരും ആണ് ഇവിടെ ഉള്ളതെന്നാണ്. അതിനാൽ സർക്കാർ വിചാരിച്ച് ഇവിടെ ജനങ്ങൾക്ക് ഡീസൽ വിലയിടിവുകൊണ്ടുള്ള ഗുണം ലഭിക്കും എന്ന് ഞാൻ കരുതുന്നില്ല. മറിച്ച് ഡിജോ കാപ്പനെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ മാത്രമാണ് ഇത്തരം ജനോപകാരപ്രദമായ നടപടികൾക്ക് സഹായകമാവൂ. അദ്ദേഹം പറഞ്ഞത് പോലെ ജനം ചൂലെടുക്കണം എന്നാലെ ഈ നാട്ടിലെ രാഷ്ട്രിയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും പാഠം പഠിക്കൂ.

Monday, February 02, 2015

സഖാവ് എം വി ജയരാജനും കോടതിയലക്ഷ്യവും

ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്ന ഒന്നാണല്ലൊ സഖാവ് എം വി ജയരാജനെതിരായ കോടതിയലക്ഷ്യ നടപടികൾ. എന്റെ അഭിപ്രായത്തിൽ സഖാവ് എം വി ജയരാജൻ സ്വയം അപഹാസ്യനാവുകയായിരുന്നു എന്ന് ഞാൻ പറയും. കാരണം സ്വന്തം പരമാർശത്തിൽ ഉറച്ചു നിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ട് വള്ളത്തിൽ കാലുവെയ്ക്കുന്നതുപോലെ ആയിപ്പോയി ജയരാജന്റെ പ്രവർത്തി. ശുംഭൻ എന്ന വാക്കിന് സ്വയംപ്രകാശിക്കുന്നവൻ എന്ന് അർത്ഥം നൽകി അത് സാധൂകരിക്കാൻ സംസ്കൃതപണ്ഡിതരെ വരെ കോടതിയിൽ എത്തിച്ചു. അങ്ങനെ കേരളഹൈക്കോടതിയേയും സുപ്രീംകോടതിയേയും തെറ്റിദ്ധരിപ്പിക്കാനാണ് ജയരാജൻ ശ്രമിച്ചത്. പാർട്ടി സെക്രട്ടറി പോലും ശുംഭനിശുംന്മാരെ വച്ച് വിശദീകരിക്കാൻ ശ്രമിച്ചതും മറക്കുന്നില്ല. ആദ്യം അദ്ദേഹത്തിന്റെ വിവാദമായ പ്രസംഗം  ഉള്ള രണ്ട് വീഡിയോകൾ കണ്ടു നോക്കാം.

സഖാവ് എം വി ജയരാജന്റെ പ്രസംഗത്തെക്കുറിച്ച് കൈരളി വാർത്ത. ഈ വീഡിയോയിൽ വീഡിയോയിൽ അദ്ദേഹം പറയുന്ന വിവാദമായ ഭാഗം കോടതിവിധികൾ നാടിനും ജനങ്ങൾക്കും എതിരായി മാറുമ്പോൾ കോടതിവിധികൾ തന്നെ പുല്ലായി മാറുകയാണെന്നും അത്തരം വിധി പറഞ്ഞ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർക്ക് ഇനിയെത്തുവിലയാണുള്ളതെന്നും, ആ ജഡ്ജിമാരുടെ വിധിവാചകങ്ങൾ കേൾക്കാതെ റോഡരികിൽ ആ വിധിവാക്യങ്ങൾ ലംഘിച്ചുകൊണ്ട്  ഇന്ന് കേരളത്തിൽ എല്ലായിടത്തും ജനങ്ങൾ പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നുവെന്നും ഇനിയെന്തിനാണ് ആ ചില്ലുമേടയിൽ ഇരുന്ന് ആ ജഡ്ജിമാർ വിധിപറയുന്നതെന്നും ആത്മാഭിമാനമുള്ളവരാണെങ്കിൽ ജഡ്ജിമാരുടെ സ്ഥാനത്തുനിന്നും അവർ രാജിവെച്ചൊഴിയണം എന്നുമാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയിൽ വന്ന പ്രസംഗത്തിന്റെ ഭാഗം ഇതാണ്  http://youtu.be/9T6VpEEtqew ഈ വാർത്തയിൽ അദ്ദേഹം ശുംഭന്മാർ എന്ന് വിശേഷിപ്പിക്കുന്നതും കാണാം. ഈ വീഡിയോയിൽ അദ്ദേഹം പറയുന്നത് "നമ്മുടെ നീതിന്യായപീഠത്തിൽ ഇരുന്നുകൊണ്ട് ഏതാനും ചില ശുംഭന്മാർ പറയുന്നത് മറ്റൊന്നുമല്ല യഥാർത്ഥത്തിൽ പറയുന്നത് അവർ തന്നെ നിയമം നിർമ്മിക്കുന്നു അവർതന്നെ ഉത്തരവുകൾ ഇറക്കുന്നു................. ഇനിയെന്തിന് ആ ചില്ലുമേടയിൽ ഇരുന്ന് ആ ജഡ്ജിമാർ വിധിപറയുന്നു, ആത്മാഭിമാനമുള്ളവരാണെങ്കിൽ ജഡ്ജിമാരുടെ സ്ഥാനത്തുനിന്നും അവർ രാജിവച്ചൊഴിയണം" രണ്ട് വീഡിയോകൾ അദ്ദേഹം നടത്തിയ പരാമർശത്തിന്റെ ഏകദേശചിത്രം വ്യക്തമാക്കുന്നു.

ഈ പരാമർശങ്ങൾ ആണ് കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് നയിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇതിൽ ശുംഭന്മാർ എന്ന പദപ്രയോഗത്തിന് പ്രകാശിക്കുന്നവൻ എന്നർത്ഥമുണ്ടെന്നും ജഡ്ജിമാരെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല എന്നുമെല്ലാം സഖാവ് ജയരാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചതായി മാദ്ധ്യമവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. സഖാവ് എം വി ജയരാജനെ കോടതിയലക്ഷ്യകുറ്റത്തിന് സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടർന്ന്  ഡോക്‌ടർ തോമസ് ഐസക് ദേശാഭിമാനിയിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ജസ്റ്റിസ് മാർക്കാണ്ഡേയ കഡ്ജുവിന്റെ പുസ്തകത്തിലെ ഒരു ഭാഗം പരാമർശിച്ചുകൊണ്ട് ഡോക്‌ടർ തോമസ് ഐസക് ഇങ്ങനെ പറയുന്നു 
"ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ "സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു. പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, "യൂ ഫൂള്‍സ്" (YOU FOOLS!) എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന് എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ "ഫൂള്‍സ"ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍" 
 ഇതേലേഖനത്തിൽ മറ്റൊരിടത്ത് അദ്ദേഹം നടത്തുന്ന പരാമർശം നോക്കാം

"അപകീര്‍ത്തിയുടെ അര്‍ഥത്തിന് കാലം വരുത്തുന്ന പരിണാമങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റിസ് കട്ജു പലതും ഉദാഹരിക്കുന്നുണ്ട്. മുമ്പ് ഇ എം എസ് നടത്തിയതിനേക്കാള്‍ നിശിതമായി അതേകാര്യം പറഞ്ഞ് കോടതിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പി ശിവശങ്കറിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സംഭവം അവയിലൊന്നാണ്. വിസ്തരഭഭയത്താല്‍ ഇത്തരം ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. പണ്ട് ജഡ്ജിയെ വിഡ്ഢി (ഫൂള്‍ അഥവാ ശുംഭന്‍) എന്നു വിളിച്ചാല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യം ഉറപ്പായിരുന്നു"
ശുംഭൻ എന്ന വാക്കിന്റെ അർത്ഥം സ്വയം പ്രകാശിക്കുന്നവൻ എന്നല്ല വിഢി എന്നാണെന്ന് സഖാവ് എം വി ജയരാജന്റെ സഹപ്രവർത്തകനും പാർട്ടി നേതാവും ആയ ഡോക്‌ടർ തോമസ് ഐസക് പോലും സമ്മതിക്കുന്നു. പക്ഷെ സഖാവ് ജയരാജനു വേണ്ടി കോടതിയിൽ വാദിച്ചവർ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.

സഖാവ് എം വി ജയരാജന് നാലാഴ്ചത്തെ തടവു ശിക്ഷ വിധിച്ച സുപ്രീംകോടതിയും ശുംഭൻ എന്ന പദത്തിന് പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം അംഗീകരിക്കുന്നില്ല. കോടതിവിധിയിൽ ഇപ്രകാരം പറയുന്നു

"Learned Senior Counsel has not addressed any arguments or given any extenuating explanation with regard to his utterance that if the Judges have any self respect they should step down from their office. We are also unable to accept the meaning sought to be given to the word ‘sumbhan’/ ‘sumbhanmar’ since our inquiries reveal that they are pejorative or insulting epithets/abuses akin to calling a person a fool or idiot. The Appellant indubitably has exercised his freedom of speech insofar as he has dissected the Judgment and argued that it was contrary to law. He may also be excused in saying that Judges live in glass houses, and that the judgment’s worth is less than grass, since this is his perception. But it is not open to the Appellant or any person to employ abusive and pejorative language to the authors of a judgment and call upon them to resign and step down from their office if they have any self respect. The Appellant should have kept in mind the words of Lord Denning, in the Judgment upon which he has relied, that  those that criticise a judgment must remember that from the nature of the Judge’s office, he cannot reply to their criticism. In the case in hand, the Appellant had his remedy in the form of a Special Leave Petition to this Court, which he has exercised albeit without success. The speech was made within a couple of days of the passing of the ad interim injunction; no empirical evidence was referred to by the Appellant, nor has any been presented thereafter, to support his utterance that the Judgment/Order was being opposed by the public at large. Hence we see these parts of the speech as intending to scandalize and lower the dignity of the Court, and as an intentional and calculated obstruction in the administration of justice. This requires to be roundly repulsed and combated"
ഇതിൽ നിന്നും ഒന്ന് വ്യക്തമാണ് ജഡ്ജിമാരെ ശുംഭന്മാർ എന്ന് വിശേഷിപ്പിച്ചതിനു മാത്രമല്ല സഖാവ് എം വി ജയരാജനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത്. മറിച്ച് സഖാവ് എം വി ജയരാജൻ നടത്തിയ പ്രസംഗം കോടതിയുടെ അന്തസ്സിനെ ഇടിച്ചുകാട്ടുന്നതും നീതി നടപ്പാക്കുന്നതിനുള്ള ശ്രമത്തെ തടയുന്നതിനുള്ള മനഃപൂർവ്വവും ദുരുദ്ദേശപരവുമായ പ്രവർത്തിയായിക്കണ്ടാണ്.  ജഡ്ജിമാർക്ക് ആത്മാഭിമാനമുണ്ടെങ്കിൽ അവർ രാജിവെച്ചൊഴിയണം എന്ന സഖാവ് എം വി ജയരാജന്റെ പ്രസ്താവനയ്ക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് സാധിച്ചില്ല. കോടതി വിധിയോടുള്ള വിയോജിപ്പ പ്രകടിപ്പിച്ച രീതിയിലും സുപ്രീംകോടതി അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ജഡ്ജിമാർ അവർക്കെതിരായ ആരോപണങ്ങൾക്ക് സ്വയം വിശദീകരണം നൽകാൻ നിർവാഹമില്ലാത്തവരാണെന്ന കാര്യം വിധിന്യായങ്ങളെ വിമർശിക്കുന്നവർ പ്രത്യേകം ഓർക്കണം എന്നും അതിനാൽ അത്തരം വിമർശനം ഉന്നയിക്കുന്നവർ അതിന് നിയമപ്രകാരമുള്ള വേദികളിൽ അവ ഉന്നയിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറയുന്നു.